പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പൂവന്‍കുട്ടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനില്‍ എം എസ്

'അമ്മേ, പൂവന്‍കുട്ട്യേ കണ്ടോ?' വാതില്‍ക്കല്‍ നിന്നുകൊണ്ട് ശ്രീക്കുട്ടി ചോദിച്ചു.

അതിമനോഹരിയായ ഒരു ബാര്‍ബീ ഡോളിനെ ഒരു കുഞ്ഞിനെയെന്നപോലെ അവള്‍ കൈകളിലെടുത്തിരുന്നു. അവളുടെ കൈകളില്‍ ബാര്‍ബിക്കുഞ്ഞ് കണ്ണടച്ചു കിടന്നുറങ്ങി.

ചോദിയ്ക്കുന്നതിന്നിടയില്‍ ശ്രീക്കുട്ടി ബാര്‍ബിക്കുഞ്ഞിന്റെ ശിരസ്സ് മെല്ലെ ഉയര്‍ത്തി. ശിരസ്സുയരുന്നതിനനുസരിച്ച് ബാര്‍ബിക്കുഞ്ഞിന്റെ മിഴികള്‍ മെല്ലെ തുറന്നു വന്നു. ശിരസ്സു ചായ്ക്കുമ്പോള്‍ ഇമകള്‍ മെല്ലെ അടയ്ക്കുകയും ശിരസ്സുയരുമ്പോള്‍ അവ തുറക്കുകയും ചെയ്യുന്ന സുന്ദരിപ്പാവ.

'ബാര്‍ബിക്കുഞ്ഞ് ഉറങ്ങിയെഴുന്നേറ്റോ?' പാചകത്തിന്റെ തിരക്കിനിടയില്‍ അമ്മ ശ്രീക്കുട്ടിയെ പാളി നോക്കി.

'കൊറേ നേരായി എഴുന്നേറ്റട്ട്. കെടത്തിയാല്‍ അപ്പത്തന്നെ ഒറങ്ങിപ്പോകും. എഴുന്നേല്‍പ്പിച്ചു നിര്‍ത്ത്യാ കണ്ണു തൊറക്കും.' ശ്രീക്കുട്ടി അമ്മയുടെ അടുത്തേയ്ക്കു ചെന്ന് ബാര്‍ബിക്കുഞ്ഞിനെ കാണിച്ചുകൊടുത്തു. ചായുമ്പോളത് ഉറങ്ങുകയും നിവരുമ്പോളത് ഉണരുകയും ചെയ്തു.

ശ്രീക്കുട്ടി അടുത്തേയ്ക്കു വരുന്നതുകണ്ട് അമ്മ പ്രഷര്‍കുക്കര്‍ അടച്ചു വച്ചു. കൈകളിലെ നനവ് ശ്രീക്കുട്ടിയുടെ ഉടുപ്പിലാകാതിരിയ്ക്കാന്‍ വേണ്ടി കൈത്തണ്ടകൊണ്ട് അവളെ അമ്മ ചേര്‍ത്തു നിര്‍ത്തി, മൂര്‍ദ്ധാവില്‍ ചുംബിച്ചു. 'നല്ല പാവ. ഇനി മോളങ്ങടു പൊക്കോ.'

'നല്ല കുഞ്ഞിപ്പാവ.' സവാള അരിഞ്ഞുകൊണ്ടിരുന്ന ഭവാനിവല്യമ്മ ബാര്‍ബിക്കുഞ്ഞിന്റെ നീലക്കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു. 'ശ്രീക്കുട്ടിയെപ്പോലെ തന്നെ ണ്ട് ട്ടോ.'

ശ്രീക്കുട്ടിയ്ക്ക് ഭവാനിവല്യമ്മയെ ഇഷ്ടമാണ്. മുന്‍പ് എവിടേയ്‌ക്കെങ്കിലുമൊക്കെ പോകുന്നതിനിടയ്ക്ക് നടന്നു കാലു കഴയ്ക്കുമ്പോള്‍ ഭവാനിവല്യമ്മ എടുത്തുയര്‍ത്തി കൊണ്ടുപോകുമായിരുന്നു. എത്രദൂരം വേണമെങ്കിലും ശ്രീക്കുട്ടിയെ ഭവാനിവല്യമ്മ എടുത്തുകൊണ്ടു നടക്കുമായിരുന്നു. വല്യമ്മയുടെ കൈ കഴയ്ക്കുകയേയില്ല. അമ്മയാണെങ്കില്‍, എടുത്തുകൊണ്ട് അല്പം നടന്നു കഴിയുമ്പോഴേയ്ക്കും ക്ഷീണിയ്ക്കും. അമ്മ പറയും, 'അമ്മേടെ കൈ കഴച്ചു. ഇനി മോള് പതുക്കെ നടക്ക്.'

ഇപ്പോള്‍ ശ്രീക്കുട്ടി വലുതായതുകൊണ്ട് ആരെങ്കിലും എടുത്തുകൊണ്ടു നടക്കേണ്ടതില്ല. യൂകേജിയിലേയ്ക്ക് അമ്മയുടെ കൂടെ നടന്നു പോകുകയും നടന്നു വരികയും ചെയ്യുന്നു. അധികം താമസിയാതെ ഒന്നാംക്ലാസ്സിലേയ്ക്കു പോകാനുള്ളതാണ്.

ഇന്നലെ പപ്പയുടെ വരവു പ്രമാണിച്ചു വന്നിരിയ്ക്കുന്നതാണ് ഭവാനിവല്യമ്മയും മാധവന്‍ വല്യച്ഛനും.

മുത്തശ്ശിയുടെ മുന്നില്‍, മേശപ്പുറത്ത് ഏലക്കായ്, കരയാമ്പൂ, കറുകപ്പട്ട. മുത്തശ്ശി അവ നന്നാക്കിക്കൊണ്ടിരിയ്ക്കുന്നു. പപ്പ ഇന്നലെ എത്തിയിരിയ്ക്കുന്നതു കൊണ്ട് ഇന്നുച്ചയ്ക്ക് ഊണു കുശാലായിരിയ്ക്കും. അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്. ആകെ തിരക്കു തന്നെ. അടുക്കളയില്‍ വ്യത്യസ്തങ്ങളായ മണങ്ങളും പരന്നിരിയ്ക്കുന്നു.

ശ്രീക്കുട്ടി കറുകപ്പട്ടയുടെ ചെറിയൊരു കഷ്ണമെടുത്തു വായിലിട്ടു ചവച്ചു. അതിന്റെ മധുരമുള്ള എരിവ് അവള്‍ക്കിഷ്ടമാണ്.

'മുത്തശ്ശി കണ്ടോ, പൂവന്‍കുട്ട്യേ?'

'വാവയങ്ങ്ട് പൊറത്തു പോയിക്കളിച്ചോ. ഇവിടെ ഗ്യാസും കുക്കറുമൊക്കെ ണ്ട്.'

ബാര്‍ബിക്കുഞ്ഞിനെ തലോടിക്കൊണ്ട് ശ്രീക്കുട്ടി അനുസരണയോടെ അടുക്കളയില്‍ നിന്നു പുറത്തേയ്ക്കു നടന്നു. എങ്കിലും വാതില്‍ക്കലെത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നിന്നു വീണ്ടും ചോദിച്ചു, 'അമ്മേ, പൂവന്‍കുട്ടിയെ കണ്ടോ?'

അമ്മയും ഭവാനിവല്യമ്മയും മുത്തശ്ശിയും പരസ്പരം നോക്കി.

'അമ്മ തെരക്കിലാ. ഇപ്പൊ വിളിയ്ക്കണ്ടാ. വാവ പൊക്കോളൂ. അപ്രത്തു പോയി കളിയ്ക്ക്.' മുത്തശ്ശി വീണ്ടും ഉപദേശിച്ചു.

'മുത്തശ്ശി കണ്ടോ പൂവന്‍കുട്ട്യേ?'

പാവം ശ്രീക്കുട്ടി, എത്ര തവണ ചോദിച്ചു! മുത്തശ്ശിയ്ക്കു തന്നെ സഹതാപം തോന്നി. 'പൂവങ്കോഴികളൊക്കെ ഇടയ്‌ക്കോരോ പോക്കു പോകും. നാടു ചുറ്റാന്‍. അങ്ങനെ പോയിട്ട് ണ്ടാകും.' മുത്തശ്ശി പൂവന്‍കുട്ടിയുടെ അസാന്നിദ്ധ്യത്തിന്റെ കാരണം വിശദീകരിച്ചു.

'ഇന്നലെ രാത്രീം കൂടി പെട്ടീല് ഇരിയ്ക്കണ് ണ്ടായിരുന്നു. രാത്രി ചോറു തിന്നേം ചെയ്തിരുന്നു.'

മുന്‍പ് പച്ചക്കറിയിട്ടു വയ്ക്കാനുപയോഗിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ ഒരു തുറന്ന പെട്ടിയുണ്ട്. അതിനു മൂടിയില്ല. പൂവന്‍കുട്ടി വന്നതിനു ശേഷം അതിലാണ് അവന്റെ വാസം. ആ പെട്ടി അവന്റെ വീടാണ്.

കുറേ നാള്‍ മുന്‍പ് ഇതുപോലൊരു ദിവസം ഭവാനിവല്യമ്മ വന്നപ്പോള്‍ ഒരു കാര്‍ഡ്‌ബോര്‍ഡു പെട്ടിയിലാക്കി കൊണ്ടു വന്നതാണു പൂവന്‍കുട്ടിയെ. ഓട്ടോയിലുള്ള യാത്രയ്ക്കിടയില്‍ പെട്ടിയ്ക്കുള്ളിലെ ഇത്തിരിപ്പോന്ന കോഴിക്കുഞ്ഞിന്റെ ജീവന്‍ നിലനില്‍ക്കാന്‍ വേണ്ടി കാര്‍ഡ്‌ബോര്‍ഡു പെട്ടിയുടെ നാലുവശത്തും ചെറിയ ദ്വാരങ്ങളുണ്ടാക്കിയിരുന്നു.

ഭവാനിവല്യമ്മ കാര്‍ഡ്‌ബോര്‍ഡു പെട്ടി തുറക്കുന്നതും കാത്ത് അക്ഷമയോടെ ശ്രീക്കുട്ടി നോക്കിയിരിയ്ക്കുമ്പോള്‍ പെട്ടിയുടെ ഒരു ദ്വാരത്തിലൂടെ തീരെച്ചെറിയ ഒരു കൊക്കു പുറത്തേയ്ക്കു നീണ്ടുവന്നു. അതു കണ്ടപ്പോഴേ ശ്രീക്കുട്ടിയ്ക്ക് അതിനെ ഇഷ്ടമായി.

പെട്ടി തുറന്നു മെല്ലെ ചരിച്ചപ്പോള്‍ അതില്‍ നിന്ന് അരുമയായൊരു കോഴിക്കുഞ്ഞു നിലത്തിറങ്ങി കുഞ്ഞിച്ചുവടുകള്‍ വച്ചു.

ആകാംക്ഷയോടെ തല ചരിച്ച് ചുറ്റുമുള്ളവരുടെ മുഖത്തേയ്ക്കു നോക്കി. ശ്രീക്കുട്ടിയുടെ കണ്ണുകളിലേയ്ക്ക് കൂടുതല്‍ തവണ നോക്കി.

അന്നു തുടങ്ങിയതാണ് അവരുടെ ചങ്ങാത്തം.

കോഴിക്കൂടില്ലാതിരുന്നതിനാല്‍ ഉപയോഗിയ്ക്കാതിരുന്നിരുന്ന നീല പ്ലാസ്റ്റിക് പെട്ടി കോഴിക്കുഞ്ഞിന്റെ താമസത്തിനായി കിട്ടി.

വര്‍ക്കേരിയയുടെ ഒരു മൂലയ്ക്ക് പ്ലാസ്റ്റിക്ക് പെട്ടി വച്ചു. മുത്തശ്ശിയുടെ നിര്‍ദ്ദേശാനുസരണം, അതില്‍ പഴയ പേപ്പറുകള്‍ വിരിച്ചു. പെട്ടിയ്ക്കകത്ത്, ഒരറ്റത്തായി, അല്പം ഉയരത്തില്‍ കുറുകെ ഏതാനും ചുള്ളിക്കമ്പുകള്‍ വച്ചു. ദിവസങ്ങള്‍ കഴിഞ്ഞില്ല, കോഴിക്കുഞ്ഞ് ആ കമ്പുകളില്‍ ചാടിക്കയറി നില്‍ക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ കാഷ്ഠിയ്ക്കാനും. കാഷ്ഠം വീണ പേപ്പര്‍ ശ്രീക്കുട്ടി ദിവസേന മാറ്റി.

കോഴിക്കുഞ്ഞിന്റെ ഉത്തരവാദിത്വം മുഴുവനും ശ്രീക്കുട്ടിയുടെ ചുമലിലായിരുന്നു. തീറ്റകൊടുക്കലും പെട്ടി വൃത്തിയാക്കലും വെള്ളം വച്ചുകൊടുക്കലുമെല്ലാം ശ്രീക്കുട്ടി തന്നെ ചെയ്തു.

കോഴിക്കുഞ്ഞ് അല്പം വലുതായപ്പോള്‍ അതു പൂവനാണെന്നു തെളിഞ്ഞു. അതോടെ അതിന് 'പൂവന്‍കുട്ടി'യെന്ന പേരും വീണു.

'പൂവന്‍കുട്ടീ' എന്നു ശ്രീക്കുട്ടി നീട്ടി വിളിച്ചാല്‍ അവനോടി വരും.

ഇരുട്ടായിത്തുടങ്ങുമ്പോള്‍ അവന്‍ വര്‍ക്കേരിയയുടെ വെറുതേ ചാരിയിട്ടിരിയ്ക്കുന്ന വാതിലിന്നിടയില്‍ തല കടത്തി അതിലൂടെ പതുക്കെ ഉടലും കടത്തി വാതില്‍ തുറന്ന് അകത്തു കടന്ന് പ്ലാസ്റ്റിക് പെട്ടിയില്‍ കയറിയിരിയ്ക്കും. കുറേ നേരം ചുറ്റുപാടുമൊക്കെ നോക്കിയിരുന്ന് പതുക്കെ ഉറക്കം തൂങ്ങാന്‍ തുടങ്ങും.

മഴ നനഞ്ഞാണു വരവെങ്കില്‍, വരാന്തയുടെ അറ്റത്തു നിന്ന്, ശരീരമാസകലം കുടഞ്ഞ്, മയില്‍പ്പീലിപോലെ വര്‍ണ്ണശബളമായ ഓരോ തൂവലും എണ്ണപുരട്ടി മിനുക്കിയശേഷമാണ് അകത്തു കയറുക.

വര്‍ക്കേരിയയുടെ വാതില്‍ അടച്ചിരിയ്ക്കുകയാണെങ്കില്‍, പൂവന്‍കുട്ടി വാതിലിന്റെ ഗ്രില്ലില്‍ കൂടി അകത്തേയ്ക്കു നോക്കി നിശ്ചലനായി നില്‍ക്കും. വാതില്‍ തുറന്നു കിട്ടും വരെ അതേ നില്പു നില്‍ക്കും. പ്രൌഢഗംഭീരനായി.

ശ്രീക്കുട്ടിയുടെ ഊണു കഴിയുമ്പോള്‍ ഒരു പിടി ചോറ് പൂവന്‍കുട്ടിയുടെ മുന്‍പില്‍ വച്ചിരിയ്ക്കുന്ന തളികയില്‍ വച്ചു കൊടുക്കും. ഇടയ്ക്കവള്‍ ഉള്ളംകൈയിലും ചോറു വച്ചു കൊടുക്കും. മയക്കത്തില്‍ നിന്നുണര്‍ന്ന് ചോറിന്‍ വറ്റുകള്‍ ഓരോന്നായി അവന്‍ കൊത്തിത്തിന്നും. കൊക്ക് അവളുടെ കൈയ്യില്‍ സ്പര്‍ശിയ്ക്കുക പോലുമില്ല. അതാണവന്റെ അത്താഴം. ഇടയ്ക്കിടെ അവന്‍ തലയുയര്‍ത്തി ശ്രീക്കുട്ടിയെ ഉറ്റു നോക്കും.

രാത്രിയേറെച്ചെന്ന്, വര്‍ക്കേരിയയിലെ ലൈറ്റു കെടുത്തിക്കഴിയുമ്പോള്‍ അവന്‍ ചുള്ളിക്കമ്പുകളില്‍ കയറി കാലുകള്‍ മടക്കിയിരുന്ന്, കണ്ണുകളടച്ച് ഉറക്കം തുടങ്ങും.

രാത്രി ശ്രീക്കുട്ടിയെങ്ങാനും ഉണര്‍ന്ന് അടുക്കളയിലേയ്ക്കു വരേണ്ടി വന്നാല്‍, അടുക്കളവാതില്‍ തുറന്ന് പൂവന്‍കുട്ടിയെ ഒന്നു തൊട്ടുതലോടിയ ശേഷമേ വീണ്ടും പോയിക്കിടക്കാറുള്ളു.

ഇന്നലെ രാത്രി കിടക്കും മുന്‍പ് പൂവന്‍കുട്ടി പതിവു പോലെ ഉറങ്ങാന്‍ വട്ടം കൂട്ടുന്നതു കണ്ട ശേഷമാണ് ശ്രീക്കുട്ടി വര്‍ക്കേരിയയില്‍ നിന്നു പോന്നത്.

വെളുപ്പിനു തുടങ്ങും, പൂവന്‍കുട്ടിയുടെ കൂകല്‍. ഇടവിട്ടിടവിട്ടു കൂകിക്കൊണ്ടിരിയ്ക്കും. ഇവനുള്ളതുകൊണ്ട് അലാറത്തിന്റെ ആവശ്യമില്ലെന്നു മുത്തശ്ശി പറയും.

നേരം വെളുത്തു കഴിയുമ്പോള്‍ മുത്തശ്ശിയോ അമ്മയോ എഴുന്നേറ്റ് വര്‍ക്കേരിയയില്‍ നിന്നു പുറത്തേയ്ക്കുള്ള വാതില്‍ തുറന്നു പുറകുവശത്തെ മുറ്റത്തേയ്ക്കിറങ്ങും. അവരോടൊപ്പം പൂവന്‍കുട്ടിയും മുറ്റത്തേയ്ക്കിറങ്ങും. പുരയിടം മുഴുവനും നടപ്പും തിരച്ചിലും തുടങ്ങും.

ശ്രീക്കുട്ടി ഉണര്‍ന്നെഴുന്നേറ്റു വന്നാല്‍ ആദ്യം തന്നെ പൂവന്‍കുട്ടിയുടെ പരിചരണമാണു ചെയ്യുന്നത്. അവളുടെ ഇളംപ്രായത്തിനേക്കാള്‍ കൂടുതല്‍ പക്വതയോടെ, ശ്രദ്ധയോടെ, ഉത്തരവാദിത്വത്തോടെ അവളതു ചെയ്യുന്നത് അമ്മയും മുത്തശ്ശിയും നോക്കി നില്‍ക്കും.

പഴയൊരു മണ്‍കലത്തില്‍ തവിടുണ്ട്. അതിനടുത്തു തന്നെ പ്ലാസ്റ്റിക്കിന്റെ ഭരണിയില്‍ ഗോതമ്പും. കൂടെ ഒരു മണ്‍ചട്ടിയും. ഒരു ചെറു തളികയാണ് അളവു പാത്രം. മൂന്നു തളിക തവിടും, ഒരു തളിക ഗോതമ്പും, അവ കുഴയ്ക്കാന്‍ പാകത്തിനു വെള്ളവും. അതാണ് അതിന്റെ കണക്ക്. മൂന്നുംകൂടി ചട്ടിയിലിട്ട് കൈകൊണ്ടു കുഴച്ചു ചേര്‍ക്കുന്നു. അടുക്കളമുറ്റത്തിറങ്ങി ശ്രീക്കുട്ടി നീട്ടി വിളിയ്ക്കും, 'പൂവന്‍കുട്ടീ...'

പൂവന്‍കുട്ടി പറന്നു വരും.

ഇന്നും പതിവുപോലെ വിളിച്ചിരുന്നു. പക്ഷേ പൂവന്‍കുട്ടി വന്നില്ല.

പിന്നീടും പല തവണ വിളിച്ചിരുന്നു. പൂവന്‍കുട്ടി വന്നില്ല. രാവിലെ കുഴച്ചു വച്ച തവിടും ഗോതമ്പും അതേപടി ഇരിയ്ക്കുന്നു. കാക്ക കൊത്തിത്തിന്നാതിരിയ്ക്കാന്‍ വേണ്ടി അത് വര്‍ക്കേരിയയ്ക്കകത്തേയ്ക്കു കയറ്റി വച്ചു. ഉറുമ്പും ഈച്ചയും വരാതിരിയ്ക്കാന്‍ വേണ്ടി അലൂമിനിയം മൂടി കൊണ്ടു മൂടിവച്ചിട്ടുമുണ്ട്.

ശ്രീക്കുട്ടി നീട്ടി വിളിച്ചാല്‍ അവന്‍ എവിടെയുണ്ടെങ്കിലും ഓടി വരാറുള്ളതാണ്. മുത്തശ്ശി പറഞ്ഞതു പോലെ അവന്‍ നാടു ചുറ്റാന്‍ പോയിട്ടുണ്ടാകും. ഇതാദ്യമായാണ് അവന്‍ നാടു ചുറ്റാന്‍ പോയിരിയ്ക്കുന്നത്. ഈ ചുറ്റുവട്ടത്ത് എവിടെയുണ്ടായിരുന്നെങ്കിലും അവന്‍ എത്തിയേനേ.

ഈയ്യിടെ കിഴക്കേലെ സാബുച്ചേട്ടന്റെ കല്യാണം നടന്നു. വൈകീട്ട് അമ്മയുമൊത്ത് ശ്രീക്കുട്ടി ടീപാര്‍ട്ടിയില്‍ പങ്കെടുത്തു. അവള്‍ പന്തലിലിരുന്നു പലഹാരങ്ങള്‍ കഴിച്ചുകൊണ്ടിരിയ്ക്കുന്നതിന്നിടയില്‍, ദാ വന്നു നില്‍ക്കുന്നു, പൂവന്‍കുട്ടി അവളുടെ മുന്നില്‍.

അവന്‍ ആളുകളുടെ ഇടയില്‍ തലയുയര്‍ത്തി അവളേയും നോക്കിക്കൊണ്ടു നില്‍ക്കുന്നു.

'ദേ, കോഴി. അതിനെ ഓടിയ്ക്ക്.' ആരോ വിളിച്ചു പറഞ്ഞു. ശ്രീക്കുട്ടി വേഗം എഴുന്നേറ്റ് 'വാ, പൂവന്‍കുട്ടീ' എന്നു പറഞ്ഞ് അവനെ വിളിച്ചുകൊണ്ടു വീട്ടിലേയ്ക്കു നടന്നു. അവന്‍ അവളുടെ പിന്നാലെ നടന്നുപോയി. അമ്മയും അവരുടെ കൂടെപ്പോന്നു.

എത്ര ആള്‍ക്കൂട്ടത്തിന്നിടയിലും പൂവന്‍കുട്ടി അവളെ തിരിച്ചറിയും എന്ന് അപ്പോള്‍ തെളിഞ്ഞു. അതുകൊണ്ട് അവള്‍ വിളിച്ചാല്‍ അവന്‍ വരും. ശ്രീക്കുട്ടിയ്ക്ക് ഉറപ്പാണ്.

വര്‍ക്കേരിയയില്‍ ചെന്നു നോക്കി. ആളെത്തിയിട്ടില്ല. തവിടും ഗോതമ്പും കുഴച്ചു ചട്ടിയില്‍ മൂടി വച്ചിരുന്നത് അതേപടി ഇരിയ്ക്കുന്നു.

'പപ്പടെ കുട്ടി എവിടെ?' പപ്പ. പപ്പ ഇന്നലെയാണ് ഗള്‍ഫില്‍ നിന്നെത്തിയത്. രണ്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണു പപ്പ ലീവിനു വരുന്നത്. അതുകൊണ്ടു തന്നെ വീട്ടിലാകെ തിരക്കാണ്. ഒരുത്സവപ്രതീതി.

മാധവന്‍ വല്യച്ഛനും ഭവാനിവല്യമ്മയും ഇന്നലെ രാവിലേ തന്നെ എത്തിയിരുന്നു. പപ്പയെ എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ടുവരാന്‍ മാധവന്‍ വല്യച്ഛനാണു പോയിരുന്നത്.

പപ്പ വന്നപാടെ ശ്രീക്കുട്ടിയെ കോരിയെടുത്തുമ്മ വച്ചു. പെട്ടി തുറന്ന് ബാര്‍ബിക്കുഞ്ഞിനെ എടുത്തു കൊടുത്തു. ശ്രീക്കുട്ടി പാവക്കുട്ടിയെ നോക്കി നിന്നു പോയി. അതിന് അത്ര ചന്തം. കണ്ണെഴുതിയതു പോലുള്ള കണ്‍പീലികള്‍. ചുവന്ന ചുണ്ടുകള്‍. പട്ടുടുപ്പ്. പിന്നെ, ചായുമ്പോഴുള്ള ഉറങ്ങലും നിവരുമ്പോഴുള്ള ഉണരലും. ശരിയ്ക്കും കുട്ടികളെപ്പോലെ.

മാധവന്‍ വല്യച്ഛന്‍ വരുന്നത് ശ്രീക്കുട്ടി കാത്തിരിയ്ക്കാറുണ്ട്. വല്യച്ഛന്‍ പടിഞ്ഞാപ്പുറത്തുള്ള ചന്ത്രക്കാരന്‍ മാവില്‍ നിന്നു മാങ്ങ പൊട്ടിച്ചു തരും. പഴുത്ത മാങ്ങ ഉടച്ച്, വലിച്ചു കുടിയ്ക്കാന്‍ രസമാണ്. വല്യച്ഛന്‍ വരുമ്പോള്‍ മാത്രമേ കൊതിതീരെ മാമ്പഴമങ്ങനെ വലിച്ചുകുടിയ്ക്കാന്‍ കിട്ടാറുള്ളു.

ഭവാനിവല്യമ്മ വെറും കയ്യോടെ വരാറില്ല. ഉപ്പേരിയോ ശര്‍ക്കരപുരട്ടിയോ ചക്ക വറുത്തതോ എന്തെങ്കിലുമൊന്നുണ്ടാകും വല്യമ്മയുടെ കൈയ്യില്‍.

ഇന്നലെ വല്യച്ഛനും വല്യമ്മയും വന്നപ്പോള്‍ കൊണ്ടുവന്നത് വരിക്കച്ചക്കയായിരുന്നു. വലിയൊരു വരിക്കച്ചക്ക. ഓട്ടോയില്‍ ചക്കച്ചറം വീഴാതിരിയ്ക്കാന്‍ വേണ്ടി മുറിഞ്ഞ തണ്ടിന്റെ അറ്റത്ത് ചകിരിവച്ച്, വാഴയിലകൊണ്ടു പൊതിഞ്ഞ് വാഴനാരുകൊണ്ടു കെട്ടിയിരുന്നു. അതിന്റെ എവിടെയോ ഒന്നു തൊട്ടതേയുള്ളു, വിരലില്‍ ചക്കച്ചറമായി.

വരിക്കച്ചക്ക അങ്ങനെ തന്നെയിരിയ്ക്കുന്നു. പഴുത്തു വരുന്നേയുള്ളു. പഴുത്ത വരിക്കച്ചക്കയ്ക്ക് നല്ല മധുരമാണ്. ചക്ക തിന്നാന്‍ ധൃതിയായി.

'പപ്പടെ കുട്ടിയെന്താ ഇവിടെ വന്നു വിഷാദിച്ചിരിയ്ക്കണത്?' അടുക്കളയില്‍ നിന്ന് വര്‍ക്കേരിയയിലേയ്ക്കുള്ള ചവിട്ടിന്മേലിരുന്നുകൊണ്ട് മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോള്‍ പപ്പ വന്ന് ശ്രീക്കുട്ടിയെ റാഞ്ചിയെടുത്തു കൊണ്ടുപോയി.

പപ്പ കുറച്ചു സീഡികള്‍ കൊണ്ടു വന്നിട്ടുണ്ട്. ടോം ആന്റ് ജെറി, മിക്കി മൌസ്, ഡൊണാള്‍ഡ് ഡക്ക്...ടോമിന്റെ മണ്ടത്തരങ്ങള്‍ കണ്ട് ശ്രീക്കുട്ടി ഇന്നലെ ചിരിച്ചു മണ്ണു കപ്പിയിരുന്നു. അതെത്ര കണ്ടാലും മതിയാവില്ല. പപ്പ വീണ്ടും ടോം ആന്റ് ജെറി ഇട്ടു തന്നു. ശ്രീക്കുട്ടി അതു കണ്ടു രസിച്ചിരുന്നു.

'എല്ലാവരും വരൂ. ദാ, ഊണു റെഡി.' അമ്മ അനൌണ്‍സു ചെയ്തപ്പോഴാണ് ഊണിന്റെ സമയമായെന്നറിഞ്ഞത്.

ഊണുമുറിയിലേയ്ക്ക് ഓടിച്ചെന്നു. ഊണുമേശമേല്‍ നിറയെ വിഭവങ്ങള്‍. നല്ല മണം. വേഗം കൈകഴുകിത്തുടച്ചു വന്നു.

ശ്രീക്കുട്ടിയെ പപ്പ തൊട്ടടുത്തു പിടിച്ചിരുത്തി.

'ഉം....നല്ല വാസന.' ശ്രീക്കുട്ടിയുടെ വായില്‍ വെള്ളമൂറി.

അമ്മയും ഭവാനി വല്യമ്മയുമൊഴികെ മറ്റെല്ലാവരും ഇരുന്നു. പപ്പ, ശ്രീക്കുട്ടി, മാധവന്‍ വല്യച്ഛന്‍, മുത്തശ്ശി. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അമ്മയും വല്യമ്മയും കഴിയ്ക്കാറ്.

അതിനിടയില്‍ ശ്രീക്കുട്ടി മാധവന്‍ വല്യച്ഛനോടു ചോദിച്ചു. 'വല്യച്ഛാ, വല്യച്ഛന്‍ പൂവന്‍കുട്ടിയെ കണ്ടോ?'

വല്യച്ഛന്‍ അവനെ കണ്ടു കാണാന്‍ വഴിയില്ല. എങ്കിലും ശ്രീക്കുട്ടി ഉത്കണ്ഠകൊണ്ടു ചോദിച്ചു പോയതാണ്.

വല്യച്ഛനു മറുപടി പറയാന്‍ കഴിയുന്നതിനു മുന്‍പ് മുത്തശ്ശി ഇടയില്‍ക്കടന്നു പറഞ്ഞു, 'ഞാന്‍ പറഞ്ഞില്ലേ, വാവേ, പൂവന്‍കോഴികള് ഇടയ്ക്ക് നാടു ചുറ്റാന്‍ പോകാറുണ്ടെന്ന്. അങ്ങനെ പോയിട്ടുണ്ടാകും.'

'വല്യച്ഛന്‍ കണ്ടോ?' ശ്രീക്കുട്ടി പിന്നെയും ചോദിച്ചു.

മാധവന്‍ വല്യച്ഛന്‍ അവളുടെ നിഷ്‌കളങ്കമായ മുഖത്തേയ്ക്കു നോക്കി. പിന്നെ മുത്തശ്ശിയെ നോക്കി. മുത്തശ്ശി വേണ്ടെന്ന ഭാവത്തില്‍ തല കുലുക്കി. ഭവാനിവല്യമ്മ കണ്ണു ചിമ്മിക്കാണിച്ചു. അമ്മ മ്ലാനമായ മുഖത്തോടെ നിന്നു. പപ്പ ആഹാരം കഴിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

വല്യച്ഛന്‍ എല്ലാവരോടുമായി പറഞ്ഞു. 'എനിയ്ക്ക് കുട്ട്യോളോടു നുണ പറയാന്‍ പറ്റില്ല.' വലിയച്ഛന്‍ ശ്രീക്കുട്ടിയുടെ നേരേ തിരിഞ്ഞു. 'വാവേടെ പപ്പ വന്നതല്ലേ. പപ്പയ്ക്ക് ഉച്ചയ്ക്ക് നല്ല ഭക്ഷണം കൊടുക്കണ്ടേ.' വലിയച്ഛന്റെ ശബ്ദത്തില്‍ നിസ്സഹായത കലര്‍ന്നു. 'ഒരാഴ്‌ച്ചേയി, തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവു നിന്നിട്ട്. നാട്ടിലെങ്ങും ഒറ്റ നല്ല കോഴിയെപ്പോലും കിട്ടാനില്ല. അതുകൊണ്ട് വല്യച്ഛന്‍ വാവേടെ പൂവങ്കോഴിയെ പിടിച്ചു കൊന്നു. ഇതൊക്കെ അതിന്റെ ഇറച്ചിയാ.'

ശ്രീക്കുട്ടിയുടെ മുഖം പെട്ടെന്നു മങ്ങിയതു വല്യച്ഛന്‍ കണ്ടു. 'വാവയ്ക്ക് എത്ര പൂങ്കോഴിയെ വേണം? എത്രെണ്ണം വേണങ്കിലും വല്യച്ഛന്‍ കൊണ്ടെത്തരാം. ട്ടോ.'

മൊരിഞ്ഞ സവാളയും മല്ലിയിലയും വിതറിയിരിയ്ക്കുന്ന, ഇളം മഞ്ഞ നിറമുള്ള ചിക്കന്‍ ബിരിയാണി. കിസ്മിസ്, അണ്ടിപ്പരിപ്പ്...അവയ്ക്കിടയിലൂടെ പുറത്തേയ്ക്ക് ഉന്തിനില്‍ക്കുന്ന കാല്. ചിക്കന്‍ കാല്...പൂവന്‍കുട്ടിയുടെ മുറിഞ്ഞ കാല്...

ബിരിയാണിപ്പാത്രത്തില്‍ മിഴി നട്ടുകൊണ്ട് ശ്രീക്കുട്ടി കസേരയില്‍ നിന്നൂര്‍ന്നിറങ്ങി. ഇടത്തുകൈയിലുണ്ടായിരുന്ന ബാര്‍ബിക്കുഞ്ഞ് താഴെ വീണു. അവളതു ശ്രദ്ധിയ്ക്കാതെ ഊണു മേശയില്‍ നിന്നകന്നു നിന്നു.

അവളമ്മയെ നോക്കി. മുത്തശ്ശിയെ നോക്കി. പപ്പയെ നോക്കി. വീണ്ടും ബിരിയാണിപ്പാത്രത്തില്‍ നോക്കി.

പാവം പൂവന്‍കുട്ടിയുടെ കാല്...

അവള്‍ മെല്ലെ അടുക്കളയിലേയ്ക്കു നടന്നു. വാതില്‍ തുറന്ന് വര്‍ക്കേരിയയിലേയ്ക്കുള്ള ചവിട്ടിറങ്ങി. പൂവന്‍കുട്ടിയുടെ പ്ലാസ്റ്റിക് പെട്ടിയുടെ വക്കില്‍ പിടിച്ച് അതിനടുത്ത് കുന്തിച്ചിരുന്നു. പെട്ടിയ്ക്കകത്തേയ്ക്കുറ്റു നോക്കി.

പൂവന്‍കുട്ടിയുടെ ഒരു തൂവല്‍ പെട്ടിയില്‍ കിടന്നിരുന്നു. വിവിധ വര്‍ണ്ണങ്ങള്‍ കലര്‍ന്ന, അഴകൊഴുകുന്ന ഒരു തൂവല്‍. അവള്‍ ആ തൂവല്‍ കൈയ്യിലെടുത്തു തലോടി.

പൂവന്‍കുട്ടി. പാവം പൂവന്‍കുട്ടി. എത്ര തവണ അവള്‍ പൂവന്‍കുട്ടിയുടെ പുറത്തു തലോടിയിരിയ്ക്കുന്നു! എത്ര തവണ പൂവന്‍കുട്ടി അവളുടെ ഉള്ളംകൈയ്യില്‍ നിന്ന് തീറ്റ കൊത്തിത്തിന്നിരിയ്ക്കുന്നു! എത്ര തവണ അവന്‍ വന്ന് തല ചരിച്ച് അവളുടെ മുഖത്തേയ്ക്കു നോക്കി നിന്നിരിയ്ക്കുന്നു!

പൂവന്‍കുട്ടിയുടെ ഓര്‍മ്മകള്‍ അവളുടെ മനസ്സിലേയ്ക്കിരച്ചു വന്നു.

ഓര്‍ത്തോര്‍ത്തിരിയ്‌ക്കെ അവള്‍ കരയാന്‍ തുടങ്ങി. കൈയ്യിലിരിയ്ക്കുന്ന തൂവലിലേയ്ക്കു നോക്കിക്കൊണ്ടവള്‍ കരഞ്ഞു.

കരയുന്നതിന്നിടയില്‍ പെട്ടിയില്‍ പൂവന്‍കുട്ടിയുടെ ചെറുതൂവലുകളുണ്ടായിരുന്നത് ഓരോന്നായി പെറുക്കിയെടുത്തു.

അവളുടെ തേങ്ങലിന്റെ ശബ്ദം കേട്ട് പപ്പയും അമ്മയും വല്യമ്മയും മുത്തശ്ശിയും മാധവന്‍ വല്യച്ഛനും വര്‍ക്കേരിയയിലേയ്ക്കിറങ്ങി വന്നു.

ആര്‍ത്തലച്ചു വന്ന കണ്ണീര്‍മഴയിലൂടെ അവള്‍ അവരോരോരുത്തരേയും നോക്കിക്കൊണ്ടു വിതുമ്പി, 'പൂവന്‍കുട്ടി...'

അവര്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു.

ഊണുമേശപ്പുറത്ത് ബിരിയാണിച്ചിക്കന്‍ ചൂടാറി തണുത്തു വിറങ്ങലിച്ചു.

സുനില്‍ എം എസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.