പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഷോപ്പിങ് മാളുകളുടെ സുവര്‍ണ്ണകാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോര്‍ജ് മാത്യു

കൊച്ചുകേരളത്തിലും ഷോപ്പിങ്ങ് മാള്‍ സംസ്‌ക്കാരത്തിന് പുതിയ മാനം കൈവന്നിരിക്കുന്നു. ഇന്ത്യയില്‍ ഷോപ്പിങ്ങ് മാള്‍ വന്‍ നഗരങ്ങളില്‍ മാത്രം പച്ച പിടിച്ച് നില്‍ക്കുന്ന വേളയില്‍ കേരളീയര്‍ ഷോപ്പിങ് മാള്‍ സംസ്‌ക്കാരത്തിന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു വ്യാപാര മേഖലയില്‍ പുതിയ പരീക്ഷണത്തിന് പണ്ടെ അല് പം പന്നോക്കമായിരുന്നു . കേരളം പുതിയതും ആധുനികവുമായ ഷോപ്പിങ്ങ് മാളിനെ കൈനീട്ടി സ്വീകരിക്കുവാന്‍ തയാറായി കഴിഞ്ഞു എറണാകുളത്തെ ലുലു ഷോപ്പിങ്ങ് മാളിന്റെ വന്‍ വിജയം അതിന്റെ ഉടമസ്ഥനായ യൂസഫ് അലിയേപ്പോലും വിസ്മയിപ്പിച്ചു. പ്രതി ദിനം 40. 000 ഉപഭോക്താക്കളെ പ്രതീക്ഷിച്ചു തുടങ്ങിയ ലുലുമാളിലേക്ക് 60,000 പേര്‍ ദിനം പ്രതി ഒഴുകിയെത്തുന്നത് ആശ്ചര്യത്തോടു കൂടിയാണ് പ്രമോര്‍ട്ടര്‍മാര്‍ നോക്കിക്കാണുന്നത്. ഏകദേശം 16000 കോടി രൂപയുടെ നിക്ഷേപത്തോടെ മാര്‍ച്ച് മാസം തുറന്ന് പ്രവര്‍ത്തിച്ച ലുലുമാള്‍ , മാള്‍ സംസ്‌ക്കാരത്തിനു പുതിയൊരു മാറ്റമാണ് നല്‍കിരിക്കുന്നത്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 50 ലധികം ഇടത്തരം വന്‍കിട ഷോപ്പിങ്ങ് മാളുകള്‍ ഉയര്‍ന്നു വരുമെന്നാണ് ഈ മേഖലയിലെ വാണിജ്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതായത് ഏകദേശം 6000 കോടി രൂപയുടെ നിക്ഷേപമാണ് ഷോപ്പിങ്ങ് മാള്‍ മേഖലയിലേക്ക് വരാന്‍ സാധ്യതയുള്ളത്. എറണാകുളത്താണ് ശരിയായ അര്‍ത്ഥത്തില്‍ ഒരു വന്‍കിട ഷോപ്പിങ്ങ് മാള്‍ 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ചത് , തുടക്കത്തില്‍ ആദ്യമായി തുടങ്ങിയ ഒബ്രോണ്‍ മാളില്‍ ഉപഭോക്താക്കളുടെ തള്ളിക്കയറ്റമുണ്ടായില്ല. എന്നാല്‍ ഷോപ്പിങ്ങ് മേഖലയിലെ ഈ പുതിയ പരീക്ഷണം കാലക്രമേണ വരേണ്യ വര്‍ഗ്ഗക്കാര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. വന്‍കിട ബ്രാന്‍ഡുകള്‍ , മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകള്‍ വിശാലമായ കാര്‍പാര്‍ക്കിങ്ങ് വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന വിശാലമായ ഫുഡ് കോര്‍ട്ടുകള്‍ സുഖശീതളമായ അന്തരീക്ഷം ഒരു ദിനം മുഴുവന്‍ ചിലവഴിക്കാന്‍ വൈവിധ്യമാര്‍ന്ന സൗകര്യങ്ങള്‍ സുരക്ഷിതത്വം എന്നീ ഘടകങ്ങളാണ് ഷോപ്പിങ്ങ് മാളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇതിനു പുറമെ, കേരളത്തിലെ ഐടി ഉള്‍പ്പെടെയുള്ള വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പുതിയ തലമുറയുടെ കൈകളിലേക്ക് ഒഴുകിയെത്തുന്ന സര്‍പ്ലസ് മണി ചെലവഴിക്കാന്‍ ഷോപ്പിങ് മാള്‍ അവസരമൊരുക്കി.

ഒബ്‌റോണ്‍ മാളിന്റെ വിജയത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് വൈറ്റിലയില്‍ തുടങ്ങിയ മറ്റൊരു മാളാണ് സൂക്ക്. തുടക്കത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി തുടങ്ങാന്‍ ആരംഭിച്ച ഗോള്‍ഡ് സൂക്ക് പിന്നീട് ചുവടുമാറ്റി എല്ലാ ബ്രാന്‍ഡ് ഷോപ്പുകള്‍ക്കും മള്‍ട്ടിപ്ലസ് തീയറ്ററുകള്‍ക്കും പ്രാധാന്യം നല്‍കി. സൂക്കിന്റെ വളര്‍ച്ച സാവധാനമായിരുന്നെങ്കിലും അവിടെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലസ് തീയറ്ററുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു തുടങ്ങി. പ്രമുഖ സമുദ്രോത്പന്ന കയറ്റുമതി, ഹോട്ടല്‍ ശൃംഖലകളുടെ പ്രമോട്ടര്‍മാരായ അബാദ് ഗ്രൂപ്പ് എറണാകുളത്തെ മരടിലാരംഭിച്ച ന്യൂക്ലിയസ് മാള്‍, ഗ്രീന്‍ മാള്‍ എന്ന നിലയില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധമാണ് നിര്‍മിച്ചു പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ മള്‍ട്ടി പ്ലസിന്റെ അഭാവം മൂലം ഈ ഷോപ്പിങ് മാളിന് വേണ്ടത്ര ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ ഇനിയും സാധിച്ചിട്ടില്ല. ഏറ്റവും ആധുനിക രീതിയില്‍ നഗര ഹൃദയത്തില്‍ പുതുതായി ആരംഭിക്കുന്ന പിവിഎസ് ഗ്രൂപ്പിന്റെ സെന്റര്‍ സ്‌ക്വയര്‍ ഷോപ്പിങ് മാള്‍ മേഖലയിലെ മറ്റൊരു വിസ്മയമാകും.

ഇന്ത്യയിലാകമാനം 350 വന്‍കിട ഷോപ്പിങ് മാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നീ വന്‍നഗരങ്ങളില്‍ ഷോപ്പിങ് മാളുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഈ വാണിജ്യ മേഖല പ്രതിവര്‍ഷം 18 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

ആഗോളവത്കരണത്തിന്റെ ഭാഗമായാണ് ഷോപ്പിങ് മാളുകള്‍ക്ക് വന്‍പ്രചാരം കൈവന്നത്. ഇന്ത്യന്‍ വിപണിയില്‍ ആദ്യമൊന്നും പ്രത്യേക താത്പര്യം പ്രകടിപ്പിക്കാതിരുന്ന മള്‍ട്ടി നാഷണല്‍ ബ്രാന്‍ഡുകള്‍ പൊടുന്നനെയാണ് ഷോപ്പിങ് മാളുകളിലൂടെ അവരുടെ മുന്തിയ ബ്രാന്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന് കമ്‌ടെത്തിയത്. യൂറോപ്പ്, അമെരിക്ക എന്നീ വന്‍ വിപണികളിലെ സാമ്പത്തിക തകര്‍ച്ചയാണ് വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിട വിദേശ കമ്പനികളെ ഇങ്ങോട്ട് ആകര്‍ഷിച്ചത്. പ്രയേണ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂരിഭാഗം ജനങ്ങളെയല്ല ഇവര്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ധനികരാണ് ഇവരുടെ ലക്ഷ്യം. ഇവര്‍ യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ അടുത്തു വരുമെന്ന കണക്ക് വൈകിയാണ് വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മനസിലാക്കിയത്.

ഷോപ്പിങ് മാള്‍ സംസ്‌കാരത്തിന് കേരളത്തില്‍ വേരോടാന്‍ കാലതാമസമെടുത്തുവെങ്കിലും താമസിയാതെ തന്നെ കേരളത്തിലുടനീളം ഈ പുത്തന്‍ സംസ്‌കാരം പടര്‍ന്നു പന്തലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 1600 കോടി രൂപയുടെ നിക്ഷേപത്തോടെ 17 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ലുലുമാള്‍ തന്നെ അതിന് ഉദാഹരണം. ലുലുമാള്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 320 ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ലഭ്യമാകും. ഇതിനു പുറമെ ബാര്‍ബി, വാള്‍ട്ട് ഡിസ്‌നി പോലെയുള്ള മുന്തിയ 30 ബ്രാന്‍ഡുകള്‍ കൂടി ലുലുവില്‍ സസ്ഥാനം പിടിക്കും. 25 ലക്ഷം ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന ലുലുമാളില്‍ ഒരേ സമയം 3000 കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാം. ഇതിനു പുറമെ 18 ഫുഡ് കൗണ്ടറുകളാണ് വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ നല്‍കുന്നത്. പ്രതിമാസം 80 മുതല്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് ലുലു മാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയിലെ 9 രാജ്യങ്ങളില്‍ യൂസഫലിയുടെ കീഴിലുള്ള ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളുടെ അനുഭവ സമ്പത്തുതന്നെയാണ് എറണാകുളത്ത് ഇത്തരമൊരൂ സംരംഭം വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയത്. ഇതിനു പുറമെ ഗള്‍ഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യം,സ്വദേശി വത്കരണം എന്നീ പ്രതികൂല ഘടകങ്ങളും കേരളത്തില്‍ ഇത്തരമൊരു ഷോപ്പിങ് മാള്‍ നിര്‍മിക്കാന്‍ ലുലു ഗ്രൂപ്പിന് പ്രചോദനമായി. അന്തര്‍ദേശീയ നിലവാരത്തോടു കൂടിയ ഷോപ്പിങ് കോംപ്ലക്‌സ് മലയാളിക്കും താത്പര്യമുണ്ടാകുമെന്നു യൂസഫലി തിരിച്ചറിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വ്യാപാര ദീര്‍ഘവീക്ഷണം. മറ്റൊരു പ്രധാന കാര്യവും ഈ പ്രവാസി തിരിച്ചറിഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ സാധാരണ സാധനങ്ങള്‍ വില കുറച്ചു വിറ്റാല്‍ ആളുകള്‍ തള്ളിക്കയറും. വിപണിയില്‍ തേങ്ങയ്ക്കു 14 രൂപ ഈടാക്കുമ്പോള്‍ ലുലുവില്‍ വില വെറും 9 രൂപ മാത്രമാണ്. അരിക്കും പച്ചക്കറിക്കും മത്സ്യമാംസങ്ങള്‍ക്കും പൊതുവിപണിയിലെ വിലമാത്രം ഈടാക്കുന്ന പുതിയ പരീക്ഷണവും ലുലു പിന്തുടരുന്നു. ഇതൊക്കെ തുടക്കത്തില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നു മറ്റു വ്യാപാരികള്‍ ആക്ഷേപിക്കുമ്പോള്‍ ലുലുവിന്റെ വിജയം അടിസ്ഥനമാകുന്നത് വിലക്കുറവിന്റെ തന്ത്രവും ഷോപ്പിങ്ങിന്റെ പുതിയ വിസ്മയാനുഭവങ്ങളുമായിരിക്കും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള മലയാളികള്‍ അധിവസിക്കുന്ന കേരളത്തില്‍ ഇനി ഷോപ്പിങ് മാളുകള്‍ക്ക് വസന്തകാലമായിരിക്കും. വിദേശ രാജ്യങ്ങളിലെ മലയാളികള്‍ അനുഭവിച്ചറിഞ്ഞ അതേ ഷോപ്പിങ് അനുഭവം ഈ മാളുകളില്‍ ലഭിക്കുന്നുവെന്നാണ് ഈ പുതിയ സംസ്‌കാരത്തിന് തുണയാകുന്നത്. ഇതിനു പുറമേ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഷോപ്പിങ് മാളുകളിലെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ ശേഖരത്തിലൂടെ വില്‍ക്കാനാണ് താത്പര്യപ്പെടുന്നത്.

ഷോപ്പിങ് ഒരു കലയായി ആസ്വദിക്കുന്ന പുത്തന്‍തലമുറയ്ക്ക് ആധുനിക ഷോപ്പിങ് മാളുകൡ നിന്നു ഉത്പന്നങ്ങള്‍ വാങ്ങാനാണ് എപ്പോഴും താത്പര്യം. പൊടിപടലങ്ങളില്ലാത്ത, സുരക്ഷിതമായ ഷോപ്പിങ് മാളുകള്‍ വരേണ്യവര്‍ഗത്തിന് ഏറെ പ്രിയങ്കരമാണ്.

ഏതാണ്ട് 50 ലക്ഷം രൂപ വിലമതിക്കുന്ന ആഢംബര കാറുകളുമായി ഷോപ്പിങ്ങിനെത്തുന്ന ഉപഭോക്താക്കള്‍ സാധാരണ അങ്ങാടിയില്‍ അത് പാര്‍ക്ക് ചെയ്തു ചെറിയ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല. സുരക്ഷിതമായ പാര്‍ക്കിങ് സ്ഥല സൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളുമുള്ള ഷോപ്പിങ് മാളുകള്‍ ഇവര്‍ തെരഞ്ഞെടുക്കുന്നതില്‍ എന്താണ് അത്ഭുതം. ഇതിനു പുറമെ ഒരു മേല്‍ക്കൂരയ്ക്ക താഴെ എല്ലാം ലഭിക്കുമെന്നുള്ളപ്പോള്‍ ഷോപ്പിങ് മാള്‍ വിട്ടു എന്തിനു കടകളില്‍ അലയണം?

ഷോപ്പിങ് ആധുനിക കാലത്ത് മാനസികോല്ലാസവും കലയുമായി മാറിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട സാധനങ്ങള്‍ തെരഞ്ഞെടുക്കാനും വേണ്ടെന്നുവയ്ക്കാനുമുള്ള കലാവൈഭവം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു ഓരോ ഉപഭോക്താവിനും നന്നായറിയാം. തിരക്കു പിടിച്ച ജീവിത സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം ഷോപ്പിങ് മാളുകളില്‍ ചെലവഴിക്കാനാണ് ക്രയശേഷിയുള്ള പുത്തന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത്. ഇതിനു പുറമേ കൂടുതല്‍ വാങ്ങുമ്പോള്‍ നിര്‍മാതാക്കള്‍ നല്‍കുന്ന ഒന്നിനൊന്ന് എന്ന സൗഭാഗ്യവും ഷോപ്പിങ് മാളുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നു. സൗന്ദര്യ ഓഫറുകള്‍, തത്സമയ സമ്മാന പദ്ധതികള്‍, കുക്കിങ് ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ എന്നിവയും ഷോപ്പിങ് മാളുകളിലെ പുതിയ ആകര്‍ഷണ ഘടകങ്ങളാണ്.

ഷോപ്പിങ് ഇടവേളകളില്‍ ആസ്വദിക്കാന്‍ ഗാനമേളകള്‍, മാജിക് ഷോ, ബ്രേക്ക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും ഷോപ്പിങ് മാളുകളില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. കുട്ടികള്‍ക്ക് ആസ്വാദ്യകരമാകുന്ന ഇത്തരം പരിപാടികള്‍ എല്ലാ വാരാന്ത്യങ്ങളിലും അബാദിന്റെ ന്യൂക്ലിയസ് മാളില്‍ പതിവാണ്. ചുരുക്കത്തില്‍ സാധാനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല നല്ലൊരു വിഭാഗം ആളുകളും ഷോപ്പിങ് മാളുകള്‍ തെരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് എറണാകുളം പോലെയുള്ള വിയ നഗരങ്ങളില്‍ സമയം ചെലവഴിക്കാന്‍ വേണ്ടത്ര വിനോദ സംവിധാനങ്ങളില്ല. സമയം ആഘോഷ പൂര്‍വം ചെലവഴിക്കാന്‍ തയാറാകുന്ന ഒരു വിഭാഗവും ഷോപ്പിങ് മാള്‍ തെരഞ്ഞെടുക്കുന്നു.

ചെറുകിട കച്ചവടക്കാര്‍ നല്‍കുന്ന ഊഷ്മളതയും വ്യക്തിബന്ധവും കടവും സൂപ്പര്‍മാര്‍ക്കറ്റിലും ഷോപ്പിങ് മാളിലും ലഭിക്കുമോ എന്നു വിമര്‍ശിക്കുന്നവരുണ്ട്. ശരിയാണ് തലമുറകളായി ഉപഭോക്താക്കളും ചെറുകിട കച്ചവടക്കാരും തമ്മിലുള്ള ആത്മബന്ധമാണ് ഷോപ്പിങ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും വരുമ്പോള്‍ വേററ്റു പോകുന്നത്. ചെറുകിട കടങ്ങളില്‍ നിന്നു ധാന്യമണികള്‍ മോഷ്ടിച്ചു തിന്നു ജീവിക്കുന്ന അങ്ങാടിക്കുരുവികള്‍ പോലും അടച്ചിട്ട് പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് മാളുകള്‍ വന്നതോടെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു.

ഷോപ്പിങ് മാളുകള്‍ പുതിയ തൊഴിലവസരങ്ങള്‍ തുറന്നു തരുന്നുണ്ടെന്നു ആശ്വാസകരമാണ്. വന്‍കിട മാളുകൡ പ്രത്യക്ഷമായും പരോക്ഷമായും 1000 മുതല്‍ 2000 പേര്‍ക്കു പുതിയ വരുമാനമാര്‍ഗം തുറന്നു നല്‍കുന്നുണ്ട്. ഷോപ്പിങ് മാളുകളില്‍ പൊതുവേ വില കൂടുതലാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം മത്സരം കനക്കുന്നതോടെ ഷോപ്പിങ് മാളുകള്‍ക്ക് നല്‍കാതിരിക്കാന്‍ വഴിയില്ല. മുന്തിയ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് തീര്‍ച്ചയായും വിലകൂടുതലായിരിക്കും. ഉയര്‍ന്ന ക്രയശേഷിയുള്ളവര്‍ അത് ഉയര്‍ന്ന വിലയ്ക്കു വാങ്ങിയാലും കുഴപ്പമില്ല. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ചെറിയ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചു ഉല്ലാസ കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെട്ട ഷോപ്പിങ് മാളുകള്‍ ഭാവിയില്‍ ഉയരുമെന്നതിന് സംശയമില്ല. ഒന്നിച്ചിരുന്നു വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കാനും ഷോപ്പിങ് ഒരു വിസ്മയാനുഭവമാക്കാനും കഴിയുന്ന ഷോപ്പിങ് മാളുകളുടെ കാലമായിരിക്കും ഇനി വരാന്‍ പോകുന്നത്. തിരഞ്ഞെടുക്കാന്‍ അനവധി ഉല്‍പന്നങ്ങളും പോക്കറ്റില്‍ നിറയെ കാശുമുള്ളവരുമുള്ളപ്പോള്‍ എന്തിനു ഷോപ്പിങ് മാളുകള്‍ കേരളത്തില്‍ വരാതിരിക്കണം.

ജോര്‍ജ് മാത്യു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.