ആദ്യമൊക്കെ സത്യവ്രതൻ അറിയാതെയാണ് അയാളുടെ പ്രവചനങ്ങൾ കേൾക്കാൻ ഞാൻ ബസ്സു കയറി നഗരത്തിലെത്തിയിരുന്നത്. സാവിത്രിയാണ് ഇയാളെ ആദ്യം പരിചയപ്പെടുത്തിയത്. ഫോണിലൂടെ അവൾ അയാളോട് എന്നെക്കുറിച്ച് പറഞ്ഞപ്പോൾതന്നെ അയാൾ പറഞ്ഞത് ഞാൻ പിറ്റേന്ന് ആശുപത്രിയിൽ ചികിത്സാർത്ഥം പ്രവേശിപ്പിക്കപ്പെടുമെന്നായിരുന്നത്രേ!
ഒരാഴ്‌ച ആശുപത്രിയിൽ കിടന്നു. നേരേ അയാളുടെ അടുത്തേക്ക് ബസു കയറിയതും സത്യവ്രതൻ അറിയാതെ തന്നെയായിരുന്നു.
അയാൾ പറഞ്ഞുഃ
“അകാരണമായി കലഹമുണ്ടാക്കുന്ന ഭർത്താവ് നിങ്ങളെ അടുത്തനാളിൽ ഉപേക്ഷിക്കും.”
ഞാൻ കരഞ്ഞുകൊണ്ട് പുറത്തേക്കോടുകയായിരുന്നു.
പിറ്റേ ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷം സത്യവ്രതൻ അകാരണമായി പലതുംപറഞ്ഞ് മുഴുത്ത വഴക്കുണ്ടാക്കി. എല്ലാം തച്ചുടച്ചു എല്ലാവരെയും ഭീഷണിപ്പെടുത്തിക്കൊണ്ട് അയാൾ എങ്ങോട്ടോ ഇറങ്ങിപ്പോയി. ഇനി എന്നെ ആരും കാക്കേണ്ടെന്നും നാടുവിടുകയാണെന്നും വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു പടിയിറക്കം. ഞാനുടൻ സാവിത്രിയെ ഫോൺ ചെയ്‌തു.
സാവിത്രി പറഞ്ഞുഃ
“അയാൾ വരുംവരായ്‌കകളുടെ പ്രവാചകനാണ്. നഗരത്തിൽചെന്ന് അയാളോട് ഉപദേശം ചോദിക്കണം.”
ഫോൺ താഴെവച്ച് തിരിഞ്ഞുനോക്കുമ്പോൾ വാതിൽക്കൽ അതാ അയാൾ.
പിന്നീട് ആളുകൾ ധാരാളമായി അയാളെ അന്വേഷിച്ച് ഇങ്ങോട്ടുവരാൻ തുടങ്ങി.