എന്റെ ദാരിദ്ര്യം കണ്ടിട്ട് നിഴൽ പറഞ്ഞു ഃ
“നിനക്കു നിന്റെ ഓർമ്മകളെ വിറ്റുകൂടെ? അതിനു വിപണിയിൽ നല്ല വിലയാണ്”.
“പക്ഷെ എന്റെ ഓർമ്മകൾക്ക് നിറമില്ലല്ലോ.” ഞാൻ പറഞ്ഞു.
അതിന് നിറം കൊടുക്കണമെന്നായി നിഴൽ.
“അപ്പോൾ അത് നുണയാവില്ലേ?” എനിക്ക് സംശയമായി.
“ഓരോ ഓർമ്മയും നിറം പിടിപ്പിച്ച നുണതന്നെയല്ലേ?” നിഴൽ ചോദിച്ചു.