“ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യർ വേർപിരിക്കരുത്”
പള്ളിമോന്തായത്തിലിരുന്ന് സാത്താൻ കൊമ്പുകുലുക്കി.
“ഞാൻ കൂട്ടിച്ചേർത്തവരാരും പിരിയാറില്ല; പിരിക്കാനൊട്ടു സമ്മതിക്കേമില്ല ഞാൻ”.
ശബ്ദം കേട്ട് പുരോഹിതൻ മേലോട്ടു നോക്കി; ഗൗളി ചിലച്ചതാവുമെന്നുറച്ചു.
ആദ്യരാത്രിയിൽ തന്നെ വധൂവരന്മാർ കലഹിച്ചു. അവളുടെ വയറ്റിൽ ചെകുത്താന്റെ സന്തതികൾ ഉടലെടുത്തു. അവർ തമ്മിൽത്തല്ലി വളർന്നു. വീട്ടിൽ നിന്നും നരകത്തിലെ നിലവിളികളുയർന്നു. കാലം ചെല്ലവേ അവർ ലോണെടുത്ത് സ്വന്തമായൊരു നരകം പണിതു. ധാരാളം കുട്ടിച്ചെകുത്താന്മാരെ സൃഷ്ടിച്ച് നരകത്തിലെ ജനസംഖ്യാപ്രശ്നം പരിഹരിച്ചു. പിന്നെ കൊന്നും തിന്നും വാടകക്കൊല നടത്തിയും ബോറടിമാറ്റാൻ ബലാത്സംഗം ചെയ്തും സാത്താന്റെ സ്വന്തം നാട്ടിൽ സുഖമായി വാണു!