എന്നെ ആരും അങ്ങനെയേ വിളിക്കൂ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ കോലം കണ്ടിട്ടാണ്. നട്ടെല്ലിന്റെ വളവും ക്ഷൗരംചെയ്യാത്ത മുഖവും ചെമ്പിച്ചുതുടങ്ങിയ മുടിയും മുഷിഞ്ഞുചുളിഞ്ഞ വസ്‌ത്രവും പിഞ്ഞിപ്പറിഞ്ഞ തോൾസഞ്ചിയും അപകർഷതാബോധംകൊണ്ട് കരുവാളിച്ച മുഖത്ത് വെറുതെ തെളിയുന്ന പരാജിതന്റെ ചിരിയും.
ഇപ്പോഴും സംഭവിച്ചതുതന്നെയാണ്. എന്നെ കടന്നുപോയ ഒരുകൂട്ടം പരിഷ്‌കാരികളായ ചെറുപ്പക്കാരിൽ ഒരുവൻ അലറി.
“മാറി നടക്കെടാ കഞ്ഞീ.....”
‘കഞ്ഞി’ - ഞാനിതുകേട്ട് കോൾമയിർകൊള്ളുകയാണ്. എന്റെ സ്വപ്‌നത്തിന്റെ പേരും പ്രശ്‌നത്തിന്റെ പേരും അതുതന്നെയാണല്ലോ. ഈ പേരെനിക്കിരിക്കട്ടെ, ആർക്കും ചേതമില്ലാതെ.