മൊബൈൽഫോണിലൂടെ ആ പ്രണയം പിറന്നു. എസ്.എം.എസ്സുകൾ വെള്ളവും വളവുമായി. പ്രണയച്ചെടി പൂത്തുതളിർത്തു. ആ നിറവും മണവും അയാളെ ഉന്മത്തനാക്കി. അവളുടെ ഫോൺവിളികളുടെ നൈരന്തര്യത്തിനായി വൻതുക സ്വന്തം പോക്കറ്റിൽ നിന്ന് ഒഴുകിപ്പോകുമ്പോൾ അയാൾ സ്വപ്‌നത്തിന്റെ പ്രണയനദിക്കരയിലായിരുന്നു. ക്രമേണ നദിയുടെ ഒഴുക്കുനിന്നു. അയാൾ തീവ്രദുഃഖത്തിൽ ഒരു സുപ്രഭാതത്തിൽ ഫോൺ ചിലച്ചു. അവളുടെ സന്ദേശം -‘എന്റെ വിവാഹം നിശ്ചയിച്ചു. തൂവിപ്പോയ പാലിനെ ഓർത്ത് കരയാതിരിയ്‌ക്കുക.’
ആ നിമിഷം അവൾ അയാൾക്കു ചുറ്റും മൂളിപ്പറന്ന് ചോരകുടിയ്‌ക്കുന്ന കൊതുകായി. സങ്കടവും രോഷവും ഉരുക്കിയൊഴിച്ച് അയാൾ അവൾക്കായി ഒരു സന്ദേശം തീർത്തു-
‘ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൗതുകം.....’