ഗാന്ധിജിയും ഞാനും ഡെൽഹിയിൽ മെയ് മാസത്തിലെ കത്തുന്ന വെയിലിൽ സംസാരിച്ച് നില്‌ക്കുകയായിരുന്നു. ഗാന്ധിജിയുടെ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു. കാക്കകൾ ഗാന്ധിജിയുടേതെന്നപോലെ എന്റെ തലയിലും കാഷ്‌ഠിച്ചുവെച്ച് പറന്നുപോയി. പാഞ്ഞുവന്നുനിന്ന ഒരു കാറിൽനിന്ന് തൂവെളള വസ്‌ത്രധാരികൾ ചാടിയിറങ്ങി. എനിക്ക് ഭയം തോന്നി. ഞാൻ ഗാന്ധിജയുടെ പിന്നിലേക്ക് മാറിനിന്നു. അവർ ഗാന്ധിജിയെ ലക്ഷ്യമാക്കി നടന്നടുത്തു. ഗാന്ധിജിയോട് ഒട്ടിനിന്ന് അവർ ചിത്രങ്ങളെടുത്തു. പിന്നെ മറ്റൊരു കാർ വന്നുനിന്നു. അതിൽ നിന്നിറങ്ങിയവരുടെ കൈയിൽ പെട്ടികളായിരുന്നു. അവർ ഗാന്ധിജിയുടെ അരികിൽനിന്ന് പെട്ടികൾ തൂവെളള വസ്‌ത്രധാരികൾക്ക് കൈമാറി. അവരുടെകൂടെ വന്ന മദാലസയായ അല്‌പവസ്‌ത്രധാരിണി തൂവെളള വസ്‌ത്രങ്ങളോട് കൊഞ്ചിക്കുഴഞ്ഞു. ഞാൻ ഒളിഞ്ഞുനിന്ന് ഗാന്ധിജിയുടെ മുഖത്തേക്ക് നോക്കി. ഗാന്ധിജിയുടെ അസാധാരണമായ മുഖം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ആ മുഖം ചുവന്നുതുടുത്തിരുന്നു. അദ്ദേഹം തന്റെ ഊന്നുവടിയെടുത്ത് അവിടെ നിന്നിരുന്നവരുടെമേൽ ആഞ്ഞുവീശി!