ഞാൻ വരുന്നേരം നീ എന്താണു ആലോചിച്ചു കൊണ്ടിരിക്കുന്നത്?
അപ്പോഴാണു പുസ്‌തകത്താളിൽ വെച്ചിരുന്ന ഒരു മയിൽപ്പീലി താഴേക്കുവീണതും നീലിമ അതെടുക്കാനായ് കുനിഞ്ഞപ്പോൾ മോതിരവിരൽ അവളുടെ കവിളിൽ സ്‌പർശിച്ചതും. ഇതെത്രാമത്തെ മോതിരമാണെന്നു നീലിമ ആലോചിച്ചു.
ഒന്ന്.....രണ്ട്..... മൂന്ന്....
ആ ഫെമിനിസ്‌റ്റ് ലേഖനത്തിലെ മയിൽപ്പീലി എന്തുചെയ്യേണ്ടൂ എന്നറിയാതെ നീലിമ തളളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ തെരുപ്പിടിപ്പിക്കവെ, ജാലകത്തിലൂടെ ഒരു ഓടക്കുഴൽ വന്നതും, പീലി ചൂടിയ വിരലുകളിൽ മുകർന്നതും, ചൂണ്ടാണിയിൽ ഒരു മോതിരമായി പുണർന്നതും....
വാതില്‌ക്കൽ ഒരു മുട്ട്!
മൃണാളിനി വന്നിരിക്കുന്നു.
“പെണ്ണെഴുത്തിന്റെ ആമുഖോപന്യാസം ശരിയായോ നീലിമേ?”
അപ്പോൾ മോതിരവിരലിനോടൊപ്പം ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി അവൾ മൊഴിഞ്ഞു.
“ദാ നോക്കൂ, എന്റെ ചൂണ്ടുവിരൽ ഗർഭം ധരിച്ചിരിക്കുന്നു.”