അഭ്യസ്‌തവിദ്യനും തൊഴിൽരഹിതനും സർവ്വോപരി അവിവാഹിതനുമായ സുധാകരന് ആ പത്രപ്പരസ്യം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.
“സുന്ദരിയും അമേരിക്കയിൽ നഴ്‌സുമായ യുവതിക്ക് വരനെ ആവശ്യമുണ്ട്. സാമ്പത്തികം, വിദ്യാഭ്യാസം പ്രശ്‌നമല്ല. വരനെ കൊണ്ടുപോകും.”
അവനും ഒരു ആപ്ലിക്കന്റായി.
ഇന്റർവ്യൂവിന് അധികം കാത്തിരിക്കേണ്ടിവന്നില്ല.
മുപ്പത്തിയാറ് വയസും കഷണ്ടി കയറിയ തലയും തൊഴിൽരാഹിത്യംകൊണ്ട് സ്ഥൂലിച്ച ശരീരവും അവന് തടസ്സമായില്ല.
സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു.
പിന്നെ എല്ലാം തിടുക്കത്തിലായിരുന്നു.
വീട്ടിലെ കൃഷിയും വീട്ടുകാരുടെ എതിർപ്പും അവനെ പിന്തിരിപ്പിച്ചില്ല.
രണ്ടാഴ്‌ചയ്‌ക്കുളളിൽ എല്ലാം കഴിഞ്ഞു.
ഇമിഗ്രേഷൻ, വിസ തുടങ്ങി നൂറുകൂട്ടം കാര്യങ്ങളുമായി ട്രാവൽ ഏജൻസികൾ കയറിയിറങ്ങുന്ന ഭാര്യയുടെ മുഖംപോലും നേരെ കാണാൻ കഴിഞ്ഞില്ല. സാരമില്ല! അമേരിക്കയിലെത്തിയാൽ പിന്നെ ഈ തിരക്കിൽനിന്നൊഴിഞ്ഞ്, രണ്ടാളും മാത്രം...സുധാകരൻ സ്വപ്‌നലോകത്ത് വിമാനമിറങ്ങി. പിന്നെ, ഭാര്യയുടെ ഫ്‌ളാറ്റിലും.
കോളിംഗ്‌ബെൽ ശബ്‌ദിച്ചു.
ആരോ വാതിൽ തുറന്ന് അകത്തുകയറി.
വെളുത്തുതുടുത്ത്, പൂച്ചക്കണ്ണുകളുളള രണ്ട് പെൺകുട്ടികൾ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു.
“ഹലോ! മമ്മി, ഹൂ ഈസ് ദിസ് മാൻ?”
“ഫൈൻ. ദിസീസ് യുവാർ ന്യൂ ഡാഡ്. ഓകെ.”
“ഹായ്! സുധാകർ...നൈസ് നെയിം.”
കുട്ടികൾ അവന്റെ ഇരുകൈകളിലും തൂങ്ങി.
പിറ്റേന്ന് ഡ്യൂട്ടിക്ക് പോകാനിറങ്ങിയ ഭാര്യ ഏല്‌പിച്ച ജോലികളിൽനിന്ന് അവന് ഒരു കാര്യം മനസ്സിലായി. ‘താൻ തൊഴിൽരഹിതനല്ലെന്ന്.’