സീത ഇന്റർനെറ്റിലെത്തി.
ആദ്യമൊക്കെ അവൾക്ക് മടിയായിരുന്നു. ഇന്റർനെറ്റിലേക്ക് കൈയെടുത്തു വയ്‌ക്കുമ്പോൾ എന്തോ മോശമായ കാര്യം ചെയ്യുകയാണെന്ന കുറ്റബോധമുണ്ടായിരുന്നു. എങ്കിലും പഠനത്തിന്റെ ഭാഗമായാണല്ലോ നെറ്റ് ഉപയോഗിക്കുന്നതെന്ന് അവൾ ആശ്വസിച്ചു.
മുഴുവൻ പുസ്‌തകങ്ങളും വാങ്ങിക്കാൻ പ്രയാസമാണ്. ലൈബ്രറി ഉണ്ടെന്നത് ഉണ്ട് എന്ന് പറയാൻവേണ്ടി മാത്രം. വേൾഡ് വൈഡ് വെബ്ബിൽ പ്രവേശിച്ചാലോ ഒരു ഇര ആഗ്രഹിക്കുന്ന അറിവുകൾ ടൺകണക്കിനു തിന്നാം.
കൂട്ടുകാരികളെല്ലാം കഫേയിൽ പോകുന്നുവെന്നറിഞ്ഞപ്പോഴാണ് സീതയും ഒരുനാൾ അവരോടൊപ്പം ചെന്നത്. ബിരുദാനന്തരബിരുദം കഴിയുമ്പോഴേക്ക് ഇന്റർനെറ്റിന്റെ ഏതു മൂലയിലും ചെന്നെത്താവുന്നവിധം സീത വളർന്നു. ഒപ്പം ഒരു ഇ-മെയിൽ വിലാസവും സ്വന്തമാക്കി.
ആകാശമാർഗ്ഗേണ ഒത്തിരി മെയിലുകൾ സീതയെ തേടിയെത്തി. ജങ്ക്‌മെയിലുകൾകൊണ്ട് തപാൽപെട്ടി നിറഞ്ഞു കവിഞ്ഞപ്പോൾ അവൾ മറ്റൊരു ഇ-മെയിൽ വിലാസമെടുത്തു. സ്വയം സൃഷ്‌ടിച്ച രണ്ടു വിലാസങ്ങളിൽ സീതയുടെ പ്രസിദ്ധി ലോകമെങ്ങും പരന്നു.
മെയിലുകൾക്ക് മറുപടി അയച്ച് മടുത്തു. ചാറ്റിങ്ങിലേക്ക് സീത കൂടുമാറി.
ചാറ്റിങ്ങിലൂടെയാണ് സീതയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങൾ നടന്നത്. പ്രണയം, വിവാഹം.
ഓൺലൈൻ സംവാദംവഴി ബലപരീക്ഷണം നടത്തിയവരിൽ ഹോളിവുഡ് നടനും നിർമാതാവുമായ ബഹുമിടുക്കനാണ് സീതയുടെ കാന്തനായത്.
സീതയുടെ കഥ അറിയാമല്ലോ?
പാവം. എന്തൊക്കെ അനുഭവിച്ചു!
സീതയിൽനിന്ന് ഒരുപാടു പഠിക്കാനുണ്ട്; ജനനം, രാജാവ്, യുദ്ധനീതി, പുരുഷാധിപത്യം, സ്‌ത്രീസ്വാതന്ത്ര്യം, സഹനം തുടങ്ങിയ സൈറ്റുകളിലേക്ക് തന്റേതായ സംഭാവനകൾ നൽകിക്കൊണ്ട് ഇന്നലെ സീത സ്വയം ഹിഡൻഫയലായിപ്പോയ അവസ്ഥയിൽ പ്രത്യേകിച്ചും.