ലോകത്തനുമുന്നിൽ നെഞ്ചുവിരിച്ച് ഗർവ്വോടെ നിലകൊണ്ട അമേരിക്കയെ ‘നുളളി’ നോവിച്ചുകൊണ്ടിരിക്കുന്നത് പ്രകൃതിയാണ്. ചുഴലിക്കാറ്റുകളുടെ മഹാപ്രളയം അമേരിക്കയെ നിരന്തരം വേട്ടയാടുന്നു. ചെന്നൈയിൽ പതിവില്ലാതെ മഴയും കൊടുങ്കാറ്റും വെളളപ്പൊക്കവും. ചെന്നൈ ഇല്ലാതാവുകയാണോ? ആന്ധ്രയിൽനിന്നും ഇത്തരം വാർത്തകൾ സാധാരണമാണ്. തൊട്ടടുത്തു കിടക്കുന്ന കേരളത്തെയും ഇതൊക്കെ കാര്യമായി ബാധിക്കുന്നുണ്ട്. ശ്രീലങ്ക കാലക്രമേണ വെളളത്തിലില്ലാതാവാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‌ക്കുന്നു. സുനാമിദുരന്തം കേരളത്തെയും നന്നായി കരയിച്ചു. നൂറോളം പേർ ആ കണക്കിൽപെട്ട് ഇവിടെയില്ലാതായി.
ഇതൊക്കെ പ്രകൃതിയുടെ വിളയാട്ടമല്ല, മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളുടെ ഫലമാണ്. താത്‌കാലിക ലാഭത്തിനുവേണ്ടി തൻകാര്യം നോക്കുന്ന മനുഷ്യരാശിയോടുളള പ്രകൃതിയുടെ വെല്ലുവിളിയാണ് ഇത്തരം ദുരന്തങ്ങൾ. ഭൂമിയോടും കടലിനോടും പുഴയോടും ആകാശത്തോടും മരങ്ങളോടും ജീവജാലങ്ങളോടുമുളള മനുഷ്യന്റെ ഇടപെടൽ നിന്ദ്യവും ക്രൂരവുമായിപ്പോകുന്നു. അന്ധമായ പ്രകൃതിചൂഷണവും, വികസനമെന്ന പേരിൽ നടപ്പിലാക്കുന്ന തമിഴ്‌നാടിന്റെ സേതുസമുദ്രം പോലെയുളള പദ്ധതികളുടെ അശാസ്‌ത്രീയതയുമൊക്കെ ഒടുവിൽ മനുഷ്യരാശിയെ കൊണ്ടെത്തിക്കുന്നത് തീരാനഷ്‌ടങ്ങളിലും കണ്ണീർക്കയങ്ങളിലുമാണ്.
പ്രകൃതിയുടെ സംസ്‌കാരമറിയാത്ത മഹാഭൂരിപക്ഷത്തിന്റെ കൈവശമാണല്ലോ താക്കോലിരിക്കുന്നത്; കഷ്‌ടം!