എല്ലാ ദൈവമക്കൾക്കും പഠിപ്പും പത്രാസും എന്ന മഹനീയലക്ഷ്യം യേശുക്രിസ്തുവിന്റെ കാലത്ത് പ്രചാരത്തിൽ വന്നിരുന്നില്ല. സ്വാശ്രയ പള്ളിക്കൂടങ്ങൾ സൃഷ്ടിക്കുന്ന സമൂഹമാലിന്യങ്ങളുടെ വൻകുടലിൽ പാടവിരകെളെപ്പോലെ പുളയക്കുന്ന പൗരോഹിത്യത്തെ യേശുക്രിസ്തു സങ്കല്പിച്ചിട്ടേയില്ലെന്നു കരുതുന്നു. യേശു മനസ്സിൽ കാണാത്തത് മരത്തിൽ കണ്ട പുരോഹിതവർഗ്ഗം ന്യൂനപക്ഷം എന്ന ബാനറുണ്ടാക്കി ഇന്റർചർച്ച് കൗൺസിലിന്റെ പേരിൽ അനേകം പാട്ടക്കരാറുണ്ടാക്കി, പോട്ടകെട്ടി സമുദായം വികസിപ്പിക്കുന്നു. അഭയ എന്ന പെൺകുട്ടിയ്‌ക്കാണ് യഥാർത്ഥതിൽ വിശുദ്ധപദവി കൊടുക്കേണ്ടത്. സമുദായത്തിലെ പുഴുക്കുത്തുകൾ തുറന്നുകാണിക്കാൻ നിയോഗിക്കപ്പെട്ട ആ ചെറുജന്മം ഈ പുരോഹിത പാപികളിലൊരാളെങ്കിലും ദൈവഭയത്തിലേയ്‌ക്ക് - മനസ്സാക്ഷിപ്പേടിയിലേക്ക് ജ്ഞാനസ്നാനം ചെയ്യിക്കാതിരിക്കുമോ? ഇക്കൊല്ലത്തെ ‘മേടിക്കൽ’ എൻട്രൻസ് പരീക്ഷ ഇടതുപക്ഷ കുട്ടിരാഷ്ര്ടീയക്കാർ അലങ്കോലപ്പെടുത്തിയപ്പോൾ ഒരച്ചൻ പത്രത്താളിൽ കയറിനിന്ന് കൈകൾ ആകാശത്തേയ്‌ക്ക് പൊക്കി ‘പ്രബുദ്ധകേരളമേ’ എന്നാണ് വിലപിച്ചത്. ഇതൊന്നും കാണുന്നില്ലേ എന്നാണ് അച്ചന്റെ ചോദ്യം. പ്രബുദ്ധകേരളം സീരിയൽ പുരകളിലും ബ്യൂട്ടിക്ലിനിക്കുകളിലും ബാറിലും ടൂറിസ്‌റ്റ് റിസോർട്ടുകളിലുമായി ഛിന്നഭിന്നമായിപ്പോയച്ചോ.
ദിഗംബരൻ തന്ത്രിയും പ്ലേബോയ് തന്ത്രിയും
പട്ടരിൽ പൊട്ടരില്ല എന്നായിരുന്നു പഴഞ്ചൊല്ല്. ‘ആറാം തമ്പുരാനി’ൽ ഷാജി കൈലാസ് കലാഭവൻ മണിക്കൊരു പണികൊടുത്ത വേഷം കോമഡി ചാനലുകൾ ദിവസേന പന്ത്രണ്ടുവട്ടം കാണിച്ചപ്പോഴും തന്ത്രി ‘കണ്ടരര് മോഹനര്’ അമേരിക്കയിലും ഇന്ത്യയിലുമായി ഓടി നടന്ന് വിഗ്രഹസ്ഥാപനങ്ങൾ നടത്തി. ‘അപൂർവ്വ’മന്ത്രങ്ങളും തന്ത്രങ്ങളും പൂജകളും വഴി അയ്യപ്പഭക്തന്മാരെ ആനന്ദസാഗരത്തിലാറാടിച്ചുപോന്നു. ഉദ്ദിഷ്ടകാര്യലബ്ധിക്ക് ഉപകാരസ്മരണയുമായി കണ്ടരരുടെ പടം പത്രങ്ങളിൽ നിറയേവന്നു. വേശ്യാഗൃഹത്തിലെ ഗണപതി ഹോമത്തിലാണ് പാവം പൊട്ടർക്ക് പിഴച്ചത്. എങ്കിലും ‘പൊട്ടര് തന്ത്രി എത്രയോ നല്ലവൻ’ എന്ന് സാക്ഷാൽ ദേവസ്വം മന്ത്രിപോലും മാർക്കിട്ടിരിക്കുന്നു. ഉള്ളതു ഉള്ളതുപോലെ പറഞ്ഞുവല്ലോ. ‘കുരുടന്മ’ാരുടെ കണ്ണും കാതും വായുമായി ഹൈക്കോടതിയിൽ വിരാജിക്കുന്ന വക്കീൽ രാമനില്ലായിരുന്നെങ്കിൽ ‘കണ്ടര്’ അന്നേ കിളിപോലെ സത്യം പറഞ്ഞേനെ. പക്ഷേ, ചാനലാട്ടക്കാരനായ പ്ലേബോയ് തന്ത്രിക്കുഞ്ഞ് ഈശ്വരര് രാഹുലരെ കാണുമ്പോൾ ആത്മാർത്ഥമായി ഓർത്തുപോകുന്നു; ഈശ്വരനേ... തന്ത്രിയായി പിറക്കാഞ്ഞതും മന്ത്രം പഠിക്കാഞ്ഞതും എന്തൊരനുഗ്രഹം.