എന്റെ തൂലികയില്‍ നിന്നു വിടര്‍ന്ന ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിക്കാനാണ് ഞാന്‍ പ്രശസ്ത കവി അശോകന്‍ മാഷുടെ വീട്ടിലെത്തിയത്. ഞാനും മാഷും കവിതകളെ കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാഷുടെ അഞ്ചു വയസുള്ള സുന്ദരി കുട്ടി എന്റെ മടിയില്‍ കയറിയിരുന്നു. അമ്മുവെന്നാണ് അവളുടെ പേര്. മുജ്ജന്മപരിചയം പോലെ ഞങ്ങള്‍ പെട്ടെന്നടുത്തു. അവള്‍ എന്റെ കൈപിടിച്ച് പുഴക്കരയില്‍ കൊണ്ടുപോയി. പുഴയുടെ കുളിരില്‍ മതിമറന്ന് ഒരുപാട് നേരം ഞങ്ങളവിടെ നിന്നു.
'ചേച്ചിക്കു പാടാനറിയാമോ'- അവളെന്നോട് ചോദിച്ചു.
'എനിക്ക് പാടാനൊന്നും അറിയൂല്ല' ഞാന്‍ പറഞ്ഞു.
'എനിക്കു പാടനറിയാം'- അവള്‍ പാടിത്തുടങ്ങി..
'ആലിപ്പഴം പെറുക്കാന്‍.....'
പാടിക്കഴിഞ്ഞപ്പോള്‍ അവളെന്നോടു ചോദിച്ചു- ' ചേച്ചീ, ചേച്ചി ആലിപ്പഴം കണ്ടിട്ടുണ്ടോ..?'
'ഉവ്വ്'
'ആലിപ്പഴം പെറുക്കിയിട്ടുണ്ടോ'
പേമാരി പെയ്യുമ്പോള്‍ ഇടിയും മിന്നലും വകവയ്ക്കാതെ മുറ്റത്തിറങ്ങി ആലിപ്പഴം പെറുക്കിയെടുത്ത എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഞാനവളോട് പറഞ്ഞു. ആവള്‍ക്കു കൊതിയായി പേമാരികാണാന്‍, ആലിപ്പഴം പെറുക്കാന്‍. നഷ്ടബോധത്തോടെ അവള്‍ ചോദിച്ചു ' പെരുമഴ പെയ്തിരുന്ന ഒരു കാലം ഉണ്ടായിര്ന്നൂല്ലേ..'
പുഴയുടെ അടുത്ത് അമ്മുവിന് കയറാന്‍ പാകത്തില്‍ കൊമ്പ് ചരിഞ്ഞുകിടക്കുന്ന ഒരു മാവുണ്ട്. ഞങ്ങള്‍ ആ മാവിന്‍കൊമ്പില്‍ കയറിയിരുന്നു. അമ്മു കുറച്ച് മാവിലകള്‍ പറിച്ചെടുത്തിട്ട് എന്നോട് പറഞ്ഞു.. 'ഞാന്‍ ബസില്‍ പൈസ വാങ്ങുന്നയാളാ'
അവള്‍ ബസ് കണ്ടക്റ്ററും ഞാന്‍ യാത്രക്കാരിയുമായി ഞങ്ങള്‍ ഒരുപാട് നേരം കളിച്ചു. അശോകന്‍ മാഷുടെ ഭാര്യ ചായ കുടിക്കാന്‍ വിളിച്ചു. ചായയും പലഹാരങ്ങളും കഴിച്ച് ഞാനാ വീട്ടില്‍ നിന്നിറങ്ങി.
'ചേച്ചീ, ഇനിയെന്നെങ്കിലും പെരുമഴ പെയ്യുമോ.. ആലിപ്പഴം വീഴുമോ..?' അമ്മു വിളിച്ചു ചോദിച്ചു..
'ഉവ്വ്'- ഞാന്‍ മറുപടി പറഞ്ഞു.
അപ്പോള്‍ അവളുടെ മുഖത്ത് കോടിക്കണക്കിന് റോസാപ്പൂക്കള്‍ വിടര്‍ന്നു. അവള്‍ പെരുമഴ പെയ്യുന്നത് ഭാവനയില്‍ കാണുകയാകാം. ഞന്‍ തിരിഞ്ഞു നടന്നു. എന്റെ മായാത്ത ഓര്‍മകളിലെ പെരുമഴക്കാലം അയവിറക്കി.....