ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂണിലെ ഒരു പെരുമഴയത്ത് ഞാനാദ്യമായി സ്കൂളിലെത്തി. പരിചയമില്ലാത്ത കുറെ കുഞ്ഞുമുഖങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞാടിനേപ്പോലെ ഞാനിരുന്നു. ക്ലാസ്സ് ടീച്ചര്‍ സൈനബ വന്ന് ഹാജറെടുത്തു. ആ വെളുത്ത ടീച്ചര്‍ പിന്‍ ബഞ്ചില്‍ തനിച്ചിരുന്ന എന്നെ മുന്‍ ബഞ്ചിലേക്കിരുത്തി. ആദ്യ ദിവസമായത് കൊണ്ട് സ്കൂള്‍ നേരത്തെ വിട്ടു. പുത്തനുടുപ്പണിഞ്ഞ കുട്ടികള്‍ പുതിയ ബാഗും പുത്തന്‍ പൂള്ളിക്കുടയുമായി തങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നു.
പുത്തനുടുപ്പുകള്‍ക്കും പുത്തന്‍ പുള്ളികുടകള്‍ക്കുമിടയിലൂടെ നിറം മങ്ങിയ ഉടുപ്പണിഞ്ഞ് കാലൊടിഞ്ഞ കീറക്കുടയൂം കീറ സഞ്ചിയുമായി ഞാന്‍ നടന്നു.
'' ഈ കുട വല്ല ആക്രിക്കച്ചവടക്കാര്‍ക്കും കൊടുത്തൂടെ പെണ്ണെ'' എന്റെ അയല്‍വാസി ഫാസിലിന്റെ പരിഹാസം കേട്ടപ്പോള്‍ എന്റെ മിഴികള്‍ നിറഞ്ഞു തൂവി. എനിക്കും ഒരു പുത്തന്‍ പുള്ളിക്കുട കിട്ടിയിരുന്നെങ്കില്‍. പുത്തന്‍ പുള്ളിക്കുടയുമായി സ്കൂള്‍ മൈതാനിയിലൂടെ പെരുമഴയത്ത് ഓടിച്ചാടി നടക്കുന്ന എന്റെ ചിത്രം ഞാന്‍ ഭാവനയില്‍ നെയ്തു. അന്ന് രാത്രി എന്റെ ബാപ്പ വന്നത് എനിക്കൊരു പുത്തന്‍ പുള്ളിക്കുടയുമായാണ്. ആ കുടയില്‍ ഞാന്‍ ആരും കാണാതെ തുരു തുരെ മുത്തി.