ഒരു ദിവസം നാണു കൂട്ടുകാരുമൊത്ത് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നിന്നു. കൂട്ടത്തിൽ കൊച്ചമ്മാവനും ഉണ്ടായിരുന്നു.
പറമ്പിൽ ഒരു അണ്ണാൻ കുഞ്ഞ് ഓടി നടക്കുന്നത് കൊച്ചമ്മാവൻ കണ്ടു. കൊച്ചമ്മാവൻ ഓടിച്ചെന്ന് അണ്ണാൻകുഞ്ഞിനെ പിടിച്ചെടുത്തു.
മറ്റു കുട്ടികളും കൊച്ചമ്മാവന്റെ കൂടെച്ചേർന്ന് അണ്ണാൻകുഞ്ഞിന്റെ കാലിൽ ചാക്കുചരടുകെട്ടി അണ്ണാൻ കുഞ്ഞിനെ കളിപ്പിച്ചു. ആർത്തുചിരിച്ച് ഈ കളിയിൽ പങ്കുചേരാൻ നാണുവിന് കഴിഞ്ഞില്ല.
നാണു ദൂരെ മാറിനിന്നു. അണ്ണാൻകുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ട് സഹതപിച്ചു. ആ കൊച്ചുജീവിയെ എങ്ങനെ രക്ഷപ്പെടുത്താം എന്നാലോചിച്ചു.
നാണു കൊച്ചമ്മാവന്റെ അടുത്തുചെന്ന് സ്‌നേഹപൂർവ്വം ചോദിച്ചു.
“കൊച്ചമ്മാവൻ സമ്മതിച്ചു. അണ്ണാൻ കുഞ്ഞിനെ എനിക്ക് തരാമോ?”
കൊച്ചമ്മാവൻ സമ്മതിച്ചുു. അണ്ണാൻകുഞ്ഞിനെ നാണുവിന് കൊടുത്തു.
അണ്ണാൻ കുഞ്ഞിനെ വാങ്ങിക്കൊണ്ട് നാണു ചോദിച്ചു. ‘ഇപ്പോൾ അണ്ണാൻകുഞ്ഞ് എന്റെ സ്വന്തമായില്ലേ?’
കൊച്ചമ്മാവൻ പറഞ്ഞു.
“ആയി”
നാണു “അപ്പോൾ അണ്ണാൻ കുഞ്ഞിനെ എനിക്ക് ഇഷ്‌ടമുളളതു ചെയ്യാമല്ലോ?”
കൊച്ചമ്മാവൻ “ചെയ്യാം”
“എന്നാൽ ഞാൻ ഇതിനെ സ്വതന്ത്രനാക്കുന്നു” എന്നു പറഞ്ഞുകൊണ്ട് നാണു അണ്ണാൻ കുഞ്ഞിനെ അടുത്തുളള മരത്തിലേക്ക് കയറ്റിവിട്ടു.
അണ്ണാൻ കുഞ്ഞ് ഓടി മരത്തിന്റെ മുകളിലേക്ക് കയറിപ്പോയി. നാണു ആ കാഴ്‌ചകണ്ട് സന്തോഷിച്ച് ചിരിച്ചു.
മറ്റു കുട്ടികൾ അണ്ണാൻ കുഞ്ഞിന്റെ ജീവിതം നിസ്സാരമാണെന്നു കരുതിയെങ്കിലും നാണു, അണ്ണാൻകുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നു കരുതി.
ഈ സംഭവം നാണുവിന്റെ അമ്മയറിഞ്ഞപ്പോൾ സന്തോഷിച്ചു. എന്റെ മോൻ നല്ല കുട്ടിയാണെന്ന് പറഞ്ഞ് നാണുവിനെ അഭിനന്ദിച്ചു.
കുട്ടികൾ നാണുവിനെപ്പോലെ എല്ലാ സഹജീവികളേയും ഉപാധികളില്ലാതെ സ്‌നേഹിക്കാൻ പഠിക്കണം. എങ്കിൽ മാത്രമേ നിങ്ങൾ വലിയവരാകുമ്പോൾ പരമാർത്ഥസ്‌നേഹത്തിന്റെ മന്ദഹാസം കാണാൻ കഴിയൂ.