ചന്നംപിന്നം മഴ ചാറുന്നുണ്ടായിരുന്നു. വരാന്തയിലും മുറ്റത്തുമായി ചില കുട്ടികൾ കളിക്കുന്നു. ബെല്ലടിച്ചിട്ടില്ല. നേരത്തെ എത്തിയിരുന്ന ആശ ടീച്ചർ ഒന്നാം ക്ലാസിലെ തന്റെ കുട്ടികളെ അകത്തു കയറ്റിയിരുത്തി.
ക്ലാസിലെ മേശയിൽ ചാരിനിന്ന് ടീച്ചർ കുട്ടികളുടെ കുസൃതികൾ നോക്കിക്കൊണ്ടിരുന്നു. മുൻബെഞ്ചിൽ അറ്റത്ത് ടീച്ചറിന്നരികെ ഗോപു. തന്റെ ബാഗെടുത്തു നോക്കിയപ്പോഴാണ് അതിൽ പറ്റിപ്പിടിച്ച കളിമണ്ണ് അവൻ കണ്ടത്. മഴയത്തു പോന്നപ്പോൾ തെറിച്ചതാകാം. അടുത്തു നിന്നിരുന്ന ടീച്ചറിന്റെ സാരിത്തലപ്പിൽ അവൻ പതുക്കെപ്പിടിച്ചു.
“എന്താ ഗോപൂ, എന്റെ സാരിയിൽ കയറിപ്പിടിച്ചിരിക്കുന്നേ?”
“ഇതു കണ്ടോ ടീച്ചറേ, എന്റെ ബാഗിൽ അഴുക്കായി!”
“അതിന്?” ടീച്ചർ ചോദിച്ചു.
“തുടച്ചുകളയാമെന്ന് കരുതി”
“ആള് കൊള്ളാലോ! എന്റെ സാരികൊണ്ടാണോ തുടയ്‌ക്കുന്നത്?” ക്ലാസിലെ മറ്റു കുട്ടികൾ ഗോപുവിനെ നോക്കി കളിയാക്കി ചിരിച്ചു.
ഗോപു ടീച്ചറോടു പതുക്കെ പറഞ്ഞു ഃ “എന്റെ വീട്ടിൽവച്ച് കൈയിൽ അഴുക്കായാൽ അമ്മേടെ സാരീൽ തൊടയ്‌ക്കാറുണ്ടല്ലോ, ഞാൻ”.
“അത് വീട്ടിൽ! ഇത് സ്‌ക്കൂളല്ലേ, ഗോപൂ? ഇവിടെ അമ്മയുണ്ടോ?”
“പിന്നെ ടീച്ചറോ! ടീച്ചറാണ് സ്‌കൂളിലെ അമ്മയെന്ന് എന്റെയമ്മ പറയാറുണ്ടല്ലോ!”
അമ്മയെന്നു പറയുമ്പോൾ അവന്റെ കണ്ണിലുണ്ടായ സ്നേഹത്തിന്റെ തിളക്കം ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു. ടീച്ചർ അവനെ തന്നോട് ചേർത്തു നിർത്തി. താടിയിൽ തൊട്ടുകൊണ്ട് പറഞ്ഞു “ഗോപുമോന്റെ ബാഗിൽ പറ്റിയ അഴുക്ക് ഈ അമ്മ തുടച്ചുതരാട്ടോ!”
ബോർഡ് തുടയ്‌ക്കുന്ന ഡസ്‌റ്ററെടുത്ത് കളിമണ്ണ് പറ്റിയ ഭാഗം ടീച്ചർ തുടച്ചു വൃത്തിയാക്കി. “അമ്മ ഉടുത്തിരിക്കുന്ന സാരിയോ തുണിയോ കൊണ്ടല്ല, തുടയ്‌ക്കുവാനുള്ള പ്രത്യേക തുണികൊണ്ടാണ് അഴുക്ക് നീക്കേണ്ടത്” ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
“അമ്മ തന്നെ!” ഗോപുവിന്റെ മനസ് മന്ത്രിച്ചു.