ഒരു പാൽക്കാരി പാൽ പാത്രവുമായി കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. വഴിക്ക് ഒരു യാത്രക്കാരനെ കണ്ടുമുട്ടി. അയാൾ പാൽക്കാരിയോട് ചോദിച്ചു. “ഈ കുതിരയുടെ ചെവിയിൽ ഒരു രഹസ്യം പറയാൻ നിങ്ങളെന്നെ അനുവദിക്കുമോ?‘
’വിരോധമില്ല” അവൾ പറഞ്ഞു.
യാത്രക്കാരൻ കുതിരയുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. കുതിര തലകുലുക്കി ആടാൻ തുടങ്ങി. പാൽക്കാരി താഴെ വീണു. പാൽ മുഴുവൻ മണ്ണിൽ പോയി. അവൾക്ക് കലശലായ ദേഷ്യം വന്നു. “നഷ്‌ടപ്പെട്ട പാലിന്റെ വില കിട്ടണം.” അവൾ ശാഠ്യം പിടിച്ചു.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടി. എല്ലാവരുംകൂടി രണ്ടുപേരെയും ന്യായാധിപന്റെ സമീപമെത്തിച്ചു. വിവരങ്ങൾ എല്ലാം അറിഞ്ഞശേഷം ന്യായാധിപൻ ചോദിച്ചു. “യാത്രക്കാരാ, നിങ്ങൾ കുതിരയുടെ ചെവിയിൽ എന്തെങ്കിലും രഹസ്യം പറഞ്ഞോ?”
“അനുവാദം ചോദിച്ചിട്ടാണ് ഞാൻ അങ്ങിനെ ചെയ്‌തത്.” അയാൾ പറഞ്ഞു.
അനുവാദം കൊടുത്തു എന്നവൾ സമ്മതിച്ചു.
‘എന്തു രഹസ്യമാണ് പറഞ്ഞത്.“ ന്യായാധിപൻ ചോദിച്ചു.
യാത്രക്കാരൻ പറഞ്ഞു. ”കുതിരയുടെ അച്‌ഛൻ വലിയൊരു ധനികനാണ്. പക്ഷെ പെട്ടെന്ന് മരിച്ചു. അതിനാൽ ഈ കുതിര ഇന്ന് വലിയൊരു സ്വത്തിന്റെ ഉടമയായി തീർന്നിരിക്കുന്നു. ഈ രഹസ്യമാണ് ഞാൻ ചെവിയിൽ പറഞ്ഞത്. പെട്ടെന്ന് പണക്കാരനായതിന്റെ സന്തോഷം കൊണ്ടായിരിക്കാം കുതിര കിടന്ന് തുളളിച്ചാടിയത്. ഇതിൽ ഞാൻ കുറ്റക്കാരനല്ല.“
ഇതുകേട്ട പാൽക്കാരി ഉടനെ ചോദിച്ചു.
’നിങ്ങൾ പറഞ്ഞത് സത്യമാണോ?”
“അതെ സത്യമാണ്.”
“വാസ്‌തവത്തിൽ കുതിരയുടെ അച്‌ഛൻ വലിയ ധനവാനാണോ?”
“അതെ, അതു സത്യമാണ്.”
ഇതുകേട്ടയുടൻ പാൽക്കാരി കുതിരപ്പുറത്ത് കയറി സ്ഥലംവിട്ടു.