പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

ശത്രുക്കൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുത്തൻവേലിക്കര സുകുമാരൻ

കഥ

കിങ്ങിണിക്കിളിയുടെ പൊന്നുമോളാണ്‌ കുഞ്ഞിക്കിളി. പറക്കമുറ്റിയപ്പോൾ ഒരുദിവസം കുഞ്ഞിക്കിളി ആദ്യമായി കൂട്ടിൽ നിന്നു പറന്നുപൊങ്ങി.

“മോളെ, സൂക്ഷിക്കണേ! ശത്രുക്കളുടെ പിടിയിലൊന്നും ചെന്നു ചാടരുതേ!” കിങ്ങിണിക്കിളി ഓർമ്മിപ്പിച്ചു.

കുഞ്ഞിക്കിളി വലിയ സന്തോഷത്തോടെ പറന്നുപറന്ന്‌ ഒരു കുറ്റിക്കാട്ടിലെത്തി. കുറെ നേരം പറന്നതല്ലേ? വല്ലാത്ത തളർച്ച! അവൾ വിശ്രമിക്കാനായി താഴത്തിറങ്ങി. പെട്ടെന്നാണ്‌ അവളൊരു ചീറ്റൽ കേട്ടത്‌. ഒരു പാമ്പിന്റെ ചീറ്റലായിരുന്നു അത്‌. പാമ്പു ചീറ്റിക്കൊണ്ട്‌ കുഞ്ഞിക്കിളിയുടെ അടുത്തേയ്‌ക്ക്‌ അതിവേഗം ഇഴഞ്ഞുവന്നു. കുഞ്ഞിക്കിളി പേടിച്ച്‌ പറന്നുപൊങ്ങി.

പറന്നുപറന്ന്‌ കുഞ്ഞിക്കിളി ഒരു പൊട്ടക്കുളത്തിന്റെ കരയിൽ ചെന്നിരുന്നു. അപ്പോഴാണ്‌ പെട്ടെന്ന്‌ ഒരു അലർച്ചകേട്ട്‌ അവൾ തിരിഞ്ഞുനോക്കിയത്‌. “മ്യാവൂ!” ഒരു കറുമ്പിപ്പൂച്ചയതാ കുതിച്ചോടി വരുന്നു. തന്നെ പിടികൂടാനാണ്‌ കറുമ്പിയുടെ വരവെന്ന്‌ കുഞ്ഞിക്കിളിക്ക്‌ മനസ്സിലായി. അവൾ പെട്ടെന്ന്‌ പറന്നുപൊങ്ങി. അങ്ങനെ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടു.

“ഹോ! പേടിച്ചുപോയി. എന്തു ഭയങ്കരിയാണ്‌ ആ പൂച്ച!” കുഞ്ഞിക്കിളി വിചാരിച്ചു.

പിന്നെയും കുഞ്ഞിക്കിളി പറന്ന്‌ ഒരു മൂവാണ്ടൻ മാവിന്റെ ചില്ലയിൽ ചെന്നിരുന്നു. പെട്ടെന്നാണ്‌ പിന്നിലൊരു ചിറകടികേട്ടത്‌. തിരിഞ്ഞുനോക്കിയപ്പോൾ അതാ ഇരിക്കുന്നു ഒരു കൂറ്റൻ പരുന്ത്‌! അവൾ അമ്പരന്നുപോയി. ‘ഇതെന്തൊരുകഷ്‌ടം! പാപിചെല്ലുന്നിടത്തൊക്കെ പാതാളമെന്നു പറഞ്ഞതുപോലായല്ലോ!’ അവൾ അവിടെ നിന്നു പറന്ന്‌ തന്റെ കൂട്ടിലേക്കുപോയി. അവൾ അമ്മക്കിളിയെ മുട്ടിയുരുമ്മിയിരുന്നിട്ടു പറഞ്ഞുഃ

“അമ്മേ, ഞാനിനി എങ്ങോട്ടുമില്ല. പുറത്തൊക്കെ ദുഷ്‌ടന്മാരാ! നമ്മളോ പച്ചപാവങ്ങളും! ഇവർക്കിടയിൽ നമ്മൾ എങ്ങനെ സമാധാനമായി കഴിഞ്ഞുകൂടും?”

അതുകേട്ട്‌ കിങ്ങിണിക്കിളി പുഞ്ചിരിച്ചു. എന്നിട്ട്‌ തന്റെ പൊന്നുമോളേയും കൂട്ടി പുറത്തേക്കു പറന്നു. അപ്പോഴാണ്‌ തെല്ലകലെ തെച്ചിപൂവിലൊരു പൂമ്പാറ്റയിരിക്കുന്നത്‌ അവർ കണ്ടത്‌.

“മോളേ, നീയാപൂമ്പാറ്റയുടെ അടുത്തേക്കു ചെല്ലൂ.” കിങ്ങിണിക്കിളി പറഞ്ഞു. ഉടനെ കുഞ്ഞിക്കിളി പൂമ്പാറ്റയുടെ അടുത്തേക്കു പറന്നു. പൂമ്പാറ്റ പേടിച്ചുവിറച്ച്‌ ചിറകടിച്ച്‌ പറന്നുപോയി.

“കണ്ടില്ലേ? നിന്നെ കണ്ടപ്പോൾ പൂമ്പാറ്റ പേടിച്ചു പറന്നുപോയത്‌? നമുക്കു മാത്രമല്ല കുഞ്ഞേ, എല്ലാവർക്കും ശത്രുക്കളുണ്ട്‌. നമ്മളും ചിലരുടെ ശത്രുക്കളാണ്‌. മറ്റുളളവരൊക്കെ ദുഷ്‌ടന്മാരും നമ്മൾമാത്രം നല്ലവരുമാണെന്ന്‌ ഒരിക്കലും അഹങ്കരിക്കരുത്‌.”

തളളക്കിളി പറഞ്ഞതുകേട്ട്‌ കുഞ്ഞിക്കിളി തലകുനിച്ചു. പിന്നീട്‌ അവൾ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.

പുത്തൻവേലിക്കര സുകുമാരൻ

1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ.

ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ.

വിലാസം

“സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം

683 594
Phone: 0484 487014




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.