ഓട്ടക്കാരൻ മുയലൊരുനാൾ
പയ്യെപ്പമ്മി പോകുന്ന
ആമയെനോക്കി കളിയാക്കി
എന്നോടോടി ജയിക്കാമോ?
ആമതിരിഞ്ഞു, പുഞ്ചിരിതൂകി
സമ്മതമേകി സന്തോഷം
പന്തയമാകാം, ഓടാമല്ലോ
നാളെത്തന്നെ അതിരാവിൽ
പൊന്മാൻ പാറയിൽ നിന്നു തുടങ്ങി
ചെമ്പുക്കാവിലെ കൊന്നമരത്തിൽ
ആദ്യം ചെന്നു തൊടുന്നവനല്ലോ
വിജയി, യവനൊരു ഭാഗ്യശ്രീ!
മത്സരമേളം ആനന്ദമയം
കാടിനു പുത്തനുണർവേകി,
കൊട്ടും കുരവയുണർന്നപ്പോൾ
കേട്ടവർ കേട്ടവർ വരവായി!
മർക്കടനുടനെ കുഴലു വിളിച്ചു.
മുയലു കുതിച്ചു, ആമയിഴഞ്ഞു.
മുയലിന്റോട്ടം അതികേമം
ആമയുടേതോ മന്ദഗതി
ഓടുമ്പോൾ മുയൽ സ്വപ്‌നം കണ്ടു
ആദരവാലതിയാഹ്ലാദത്താൽ
സിംഹം നിന്നു ചിരിക്കുന്നു-
ഹാരം മുയലിനു ചാർത്തുന്നു!
അരുവിക്കരയിലെത്തിയ നേരം
ഞെട്ടിപ്പോയി മുയൽവീരൻ
തന്നെക്കാത്താ കൊന്നമരത്തിൻ
ചോട്ടിലിരിപ്പൂ ആമച്ചാർ!
പിന്നാലെത്തിയ കാട്ടുമൃഗങ്ങൾ
ആമച്ചാരെ തോളിലിരുത്തി
പാട്ടുംപാടി, ആർപ്പു വിളിച്ചും
കാടും മേടും ചുറ്റി നടന്നു.
ലജ്ജിതനായി മുയിലണ്ണൻ
ഓടിയൊളിച്ചു മാളത്തിൽ
അഹങ്കരിച്ചാലിങ്ങനെയാണേ
വിനയം ഭൂഷണമേവർക്കും
* * * * * * * * * * *
എങ്ങനെ ആമ ജയിച്ചെന്നല്ലേ,
അറിയാനാഗ്രഹമുണ്ടല്ലോ
കൊന്നമരത്തിൻ ചോട്ടിൽ കണ്ടത്
ആമച്ചാരുടെ കൊച്ചേട്ടൻ!