“നിഴലേ പ്രിയനേ നീയെന്തേ
എന്നോടൊപ്പം പായുന്നു?”
കുട്ടൻ ചോദിച്ചൊരു നാളിൽ
നിഴലിന്നോടായ് പ്രിയമോടെ.
“ഞാനോടുമ്പോൾ, ചാടുമ്പോൾ,
വായിക്കുമ്പോൾ, പാടുമ്പോൾ
അതുപോലെല്ലാം ചെയ്യുന്നു
നിഴലാം നീയും എന്നൊപ്പം.
പുലരിയിൽ പാല് കുടിക്കുമ്പോൾ,
പലഹാരങ്ങൾ തിന്നുമ്പോൾ,
പുത്തനുടുപ്പുകളണിയുമ്പോൾ,
പ്രിയനേ നീയുണ്ടെന്നൊപ്പം.
നദിയിൽ നീന്തി രസിക്കുമ്പോൾ,
പന്തിനു പുറകെ പായുമ്പോൾ
നീയും നീന്തി രസിക്കുന്നു.
നീയും പായുന്നെന്നൊപ്പം.
ചെളിയിൽ വീണിട്ടുരുളുമ്പോൾ,
അടിയും വാങ്ങിക്കരയുമ്പോൾ
വീണുരുളാനും കരയാനും
നിഴലാം നീയുണ്ടെന്നൊപ്പം.
അമ്മയൊടൊപ്പം രാവിൽ ഞാൻ
പായിൽ ചായാനായുമ്പോൾ
എൻമുമ്പേ നീയെത്തുന്നു
സുഖനിദ്രയ്‌ക്കായെന്നൊപ്പം!
നിഴലേ പ്രിയനേ നീയെന്തേ
എന്നോടൊപ്പം പായുന്നു?”
നിഴലിന്നോടായ് ചൊല്ലുമ്പോൾ
കുട്ടനു കൗതുകമേറുന്നു.