‘കിളിയാട്ടിപ്പരമു’വിനെ സകല ജന്തുക്കൾക്കും പേടിയായിരുന്നു. അവന്റെ നിഴലാട്ടം കണ്ടാൽ മതി കിളികളായ കിളികളൊക്കെ പറപറക്കും. പട്ടിയും പൂച്ചയുമെല്ലാം ജീവനുംകൊണ്ടു പമ്പ കടക്കും. കാരണമെന്തെന്നല്ലേ? പറയാം.
ജന്തുക്കളെ ഉപദ്രവിക്കുന്നത് ‘കിളിയാട്ടിപ്പരമു’വിന്റെ ഒരു വിനോദമായിരുന്നു. കിളികളെ കണ്ടാൽ അവൻ ‘തുരുതുരാ’ന്നു കല്ലെറിയും. പട്ടിയെ കണ്ടാൽ നൂറുകാതം ഓടിച്ചു ശ്വാസം മുട്ടിക്കും. പൂച്ചയെ കിട്ടിയാലോ, വാലിന്റെ തുമ്പത്ത് ഒഴിഞ്ഞ തകരപ്പാട്ട കെട്ടിയിട്ടു വട്ടം കറക്കും!
ഒരൊറ്റ ദിവസംകൊണ്ട് പരമു മുപ്പത്തിയേഴു കിളികളെ കല്ലെറിഞ്ഞു വീഴ്‌ത്തി കുസൃതികളുടെ രാജാവായിത്തീർന്നു. അന്നു മുതലാണ് കൂട്ടുകാരും നാട്ടുകാരും അവനെ ‘കിളിയാട്ടിപ്പരമു’ എന്നു വിളിക്കാൻ തുടങ്ങിയത്.
പരമുവിന്റെ കുസൃതിത്തരങ്ങൾ കണ്ട് അവന്റെ അമ്മ അമ്മുക്കുട്ടിക്കും സങ്കടം സഹിക്കാതെയായി. ഒരു ദിവസം അമ്മുക്കുട്ടി അവനോടു പറഞ്ഞു.
“കുസൃതിക്കുട്ടാ, കുഞ്ഞിപ്പരമൂ
കുസൃതികളിങ്ങനെ കാട്ടരുതേ
തല്ലരുതേ നീ കൊല്ലരുതേ നീ
പാവം മിണ്ടാപ്രാണികളെ!”
ഇതുകേട്ട് കിളിയാട്ടിപ്പരമു അമ്മയെ കോപത്തോടെ നോക്കി. എന്നിട്ടു പറഞ്ഞു.
“കൊല്ലും തല്ലും എല്ലാത്തിനെയും
കൊല്ലക്കൊല ഞാൻ ചെയ്തീടും
ഉപദേശിക്കാൻ വന്നു കഴിഞ്ഞാൽ
അമ്മയ്‌ക്കിട്ടും തൊഴികിട്ടും !”
ഇതോടെ അമ്മയും ഉപദേശം നിർത്തി. ഒരു ദിവസം കിളിയാട്ടിപ്പരമു തെക്കേ വീട്ടിലെ കുറിഞ്ഞിപ്പൂച്ചയുടെ വാലിൽ ഒരു തീപ്പന്തമുണ്ടാക്കി കെട്ടിയിട്ടു. കുറിഞ്ഞിപ്പൂച്ച പേടിച്ചോടി മുണ്ടകപ്പാടത്തിന്റെ നടുവിലുളള കിണറ്റിൽ ചെന്നു ചാടി.
കുറിഞ്ഞിപ്പൂച്ച വെളളത്തിൽ കിടന്നു കൈകാലിട്ടടിച്ചു. എങ്കിലും ആ കാഴ്‌ച കണ്ടു കൈകൊട്ടിച്ചിരിച്ചതല്ലാതെ കിളിയാട്ടിപ്പരമു അതിനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല. കുറിഞ്ഞിപ്പൂച്ച ഒരു കണക്കിനു നീന്തിയും തുഴഞ്ഞും കിണറ്റിലുളള ഒരു ഇളകിയകല്ലിൽ കയറിയിരുന്നു. എന്നിട്ടും കുറിഞ്ഞിപ്പൂച്ച മനസ്സിൽ ആശിച്ചുഃ “പാവപ്പെട്ട മിണ്ടാപ്രാണികളെ കൊല്ലാക്കൊല ചെയ്യുന്ന കിളിയാട്ടിപ്പരമുവിനെ ഒരു പാഠം പഠിപ്പിക്കാൻ കഴിഞ്ഞെങ്കിൽ?”
അത്ഭുതമെന്നേ പറയേണ്ടു. ആ കിണറിന് ഒരു മാന്ത്രിക ശക്തി ഉണ്ടായിരുന്നു.
കിണറ്റിനകത്തെ കല്ലിലിരുന്ന് ആരെന്തു വിചാരിച്ചാലും അക്കാര്യം സത്യമായിത്തീരുമായിരുന്നു.
കുറിഞ്ഞിപ്പൂച്ച ഇങ്ങനെ ചിന്തിച്ച ഉടനെ ഒരു കൃഷിക്കാരൻ തൊട്ടിയുമായി വെളളം കോരാൻ അവിടെയെത്തി. അയാൾ തൊട്ടി താഴ്‌ത്തി വെളളം കോരുന്നതിനിടയിൽ കുറിഞ്ഞിപ്പൂച്ച അതിനകത്തു കയറിപ്പറ്റി. കുറച്ചു സമയത്തിനുളളിൽ കുറിഞ്ഞിപ്പൂച്ച യാതൊരു പരുക്കും കൂടാതെ സുഖമായി കിണറിനുളളിൽനിന്നും പുറത്തു വന്നു. അവൾ വല്ലാതെ നനഞ്ഞു വിറയ്‌ക്കുന്നുണ്ടായിരുന്നു. എങ്കിലും അവൾക്കു കിണറിനകത്തുനിന്നും മാന്ത്രികശക്തി കിട്ടിയിരുന്നു.
കുറിഞ്ഞിപ്പൂച്ച കിണറിന്റെ വക്കത്തു കയറിയിരുന്നു നാലുപാടും കണ്ണോടിച്ചു. അപ്പോൾ അതാ കുറച്ചകലെയായി കിളിയാട്ടിപ്പരമു നിന്നു കുസൃതികാട്ടുന്നു! പരമു ഒരു കല്ലെടുത്ത് ഒരു കുഞ്ഞിക്കുരുവിയെ എറിഞ്ഞുകൊല്ലാൻ ശ്രമിക്കുകയായിരുന്നു. കുറിഞ്ഞിപ്പൂച്ച തന്റെ മാന്ത്രികശക്തികൊണ്ട് അതിനെ രക്ഷിച്ചു. എന്നിട്ടു മറ്റുളള പക്ഷികളോടുമായി ഉറക്കെ പറഞ്ഞുഃ
“ചുണ്ടത്തോരോ കല്ലും കൊത്തി-
പ്പാറിവരിൻ പക്ഷികളേ!
കല്ലുകളെല്ലാം പരമൂച്ചാരുടെ
തലയിൽ വീഴ്‌ത്തുക പക്ഷികളേ....!”
ഇതുകേട്ട ഉടനെ കുരുവികളും മൈനകളും തത്തകളും കുഞ്ഞാറ്റക്കിളികളും വാനമ്പാടികളുമെല്ലാം ചുണ്ടത്ത് ഓരോ കല്ലുമായി കൂട്ടത്തോടെ അവിടെ പറന്നെത്തി. പക്ഷികൾ ചുണ്ടിലുളള കല്ലുകൾ ‘തുരാതുരാ’യെന്നു കിളിയാട്ടിപ്പരമുവിന്റെ കുഞ്ഞിത്തലയിലേക്കെറിഞ്ഞു. വേദന സഹിക്കാനാവാതെ പരമു ഓടെടാ ഓട്ടം!....
പരമു കരഞ്ഞുകൊണ്ടു വാണം വിട്ടപോലെ പായുന്നതു കുറിഞ്ഞിപ്പൂച്ച പട്ടികളോടു പറഞ്ഞുഃ
“വെക്കം വെക്കം പായുക നിങ്ങൾ
പരമൂച്ചാരുടെ പിന്നാലെ!
ആവും മാതിരി കടിച്ചുകീറുക
കയ്യും കാലും മുറപോലെ !...”
കുറിഞ്ഞിപ്പൂച്ചയുടെ പറച്ചിൽ കേൾക്കേണ്ട താമസം പട്ടികളെല്ലാം കിളിയാട്ടിപ്പരമുവിന്റെ പിന്നാലെ കുതിച്ചു. ചില പട്ടികൾ അവന്റെ കണങ്കാലിൽ കടിച്ചു. മറ്റു ചില പട്ടികൾ തുടയിൽ മാന്തി. ഒരു പാണ്ടൻപട്ടി അവന്റെ കൈവിരൽ കടിച്ചു മുറിച്ചു.
കിളിയാട്ടിപ്പരമു കിതച്ചുകൊണ്ട് ആവഴി ഈവഴി ഓടുകയായിരുന്നു. പട്ടികളുടെ ഊഴം കഴിഞ്ഞപ്പോൾ കുറിഞ്ഞിപ്പൂച്ച മറ്റു പൂച്ചകളോടും പറഞ്ഞുഃ
“ഒഴിഞ്ഞ കാലിപ്പാട്ടകളൊത്തിരി
വേഗം നിങ്ങൾ തൊണ്ടുവരിൻ!
ഓടിപ്പോകും പരമൂച്ചാരുടെ
അരയ്‌ക്കു ചുറ്റും കട്ടിയിടിൻ!”
ഇതുകേട്ട ഉടനെ പൂച്ചകളെല്ലാം ഓടിപ്പോയി കുറെ ഒഴിഞ്ഞ തകരപ്പാത്രങ്ങളുമായി വന്നു. പൂച്ചകൾ അവനെ തടഞ്ഞുനിർത്തിയിട്ട് ആ പാത്രങ്ങൾ ഒന്നൊന്നായി ചരടിൽ കോർത്ത് അവന്റെ അരയിൽ കെട്ടി തൂക്കിയിട്ടു. എന്നിട്ടു പറഞ്ഞു.
“ജീവൻ വേണേലോടിക്കൊളളുക
ചങ്ങാതീ നീ മടിയാതെ
തരിച്ചു നിന്നാൽ കടിച്ചു കീറും
പായുക വേഗം മടിയാതെ!”
ഇതുകേട്ട ഉടനെ കിളിയാട്ടിപ്പരമു പ്രാണനുംകൊണ്ട് പാഞ്ഞു. അവൻ ഓടിയോടി മുണ്ടകപ്പാടത്തിന്റെ നടുവിലുളള കിണറിന്റെ വക്കത്തെത്തി. അപ്പോൾ കുറിഞ്ഞിപ്പൂച്ച ചങ്ങാതികളോടു പറഞ്ഞുഃ
“തളളിമറിച്ചു കിണറ്റിൽ താഴ്‌ത്തുക
കുസൃതിക്കാരൻ പരമുവിനെ!”
ഉടനെ പൂച്ചകളെല്ലാംകൂടി പരമുവിനെ കിണറ്റിലേക്കു തളളിയിടാൻ ഭാവിച്ചു. അപ്പോൾ പരമു കരഞ്ഞുകൊണ്ടു പൂച്ചകളോടു പറഞ്ഞുഃ
“അരുതേ പൂച്ചച്ചങ്ങാതികളേ
കിണറ്റിൽ വീഴ്‌ത്തിക്കൊല്ലരുതേ!
ഇനിമേൽ ഞാനൊരു നല്ലവനായി-
ക്കഴിഞ്ഞുകൊളളാം കൊല്ലരുതേ !”
കിളിയാട്ടിപ്പരമുവിന്റെ ഈ അപേക്ഷ തൊട്ടടുത്തുനിന്ന ഒരു കിഴവൻ നായ കേട്ടു. കിഴവൻ നായ പൂച്ചകളോട് ഒരു ശുപാർശ ചെയ്തു.
“ചങ്ങാതികളേ, പണ്ടൊരിക്കൽ ഞാൻ ദാഹിച്ചു വലഞ്ഞു വഴിയിൽക്കിടന്നപ്പോൾ ഇവൻ എനിക്ക് അൽപം വെളളം തന്നിട്ടുണ്ട്. അതുകൊണ്ട് ഇവനെ കൊല്ലാതെ വിടണം!”
“ശരി. എങ്കിൽ ഇവനെ നമുക്കു കൊല്ലാതെ വിട്ടയയ്‌ക്കാം!....”
കുറിഞ്ഞിപ്പൂച്ച ഉത്തരവായി. കിളിയാട്ടിപ്പരമു കുറിഞ്ഞിപ്പൂച്ചയോടു നന്ദിയോടെ പറഞ്ഞുഃ
“മണ്ണിൽക്കാണും ജീവികളെല്ലാം
എന്നും നമ്മുടെ തോഴന്മാർ!
അവരോടെല്ലാം സ്‌നേഹത്തോടെ
പെരുമാറും ഞാനിനിമേലിൽ !...”
അന്നുമുതൽ കിളിയാട്ടിപ്പരമു തന്റെ വീട്ടിൽ പട്ടികളെയും പൂച്ചകളെയും ലാളിച്ചുവളർത്താൻ തുടങ്ങി. അവന്റെ അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *