ഒരിക്കൽ ഒരു കൃഷിക്കാരൻ തന്റെ വയലിലേക്ക് പോവുകയായിരുന്നു. വഴിയിൽ കല്ലിനടിയിൽപെട്ട് മരിക്കാൻ പോകുകയായിരുന്ന ഒരു പാമ്പിനെ അയാൾ കണ്ടു. ദയ തോന്നി അയാൾ അതിനെ രക്ഷപ്പെടുത്തി.
രക്ഷപ്പെട്ടു കഴിഞ്ഞപ്പോൾ പാമ്പിന്റെ വിധം മാറി. അത് കൃഷിക്കാരനെ കൊത്താൻ തയ്യാറായി. കൃഷിക്കാരൻ പറഞ്ഞു. “നമുക്ക് ഒരു ന്യായാധിപന്റെ അടുത്ത് ചെന്ന് തീരുമാനിക്കാം.”
രണ്ടുപേരും കുറുക്കന്റെ അടുത്തെത്തി. കാര്യങ്ങൾ ശരിക്കു മനസ്സിലാക്കിയ കുറുക്കൻ പറഞ്ഞു. “ഇത്രയും വലിയൊരു കല്ല് തളളിമാറ്റി ഈ കൃഷിക്കാരൻ എങ്ങനെയാണ് പാമ്പിനെ രക്ഷപ്പെടുത്തിയതെന്ന് എനിക്ക് മനസ്സിലായില്ല. അതിനാൽ എനിക്കാ കല്ലും സ്ഥലവും കാണണം.”
സംഭവം നടന്ന സ്ഥലത്ത് മൂവരും എത്തിച്ചേർന്നു. പാമ്പ് മുൻപ് കിടന്ന സ്ഥലത്തുതന്നെ പോയി കിടന്നു. കുറുക്കൻ പറഞ്ഞതനുസരിച്ച് കൃഷിക്കാരൻ കല്ലുരുട്ടി പാമ്പിന്റെ പുറത്തുവച്ചു. പാമ്പിന് അനങ്ങാൻ കഴിഞ്ഞില്ല.
കുറുക്കൻ പറഞ്ഞു. “ശരി, ഇനി കൃഷിക്കാരൻ പൊയ്‌ക്കോളൂ. നന്ദിയില്ലാത്ത ദുഷ്‌ടന്മാർക്ക് ഇതുതന്നെയാണ് ശരിയായ ശിക്ഷ.”
കൃഷിക്കാരൻ കുറുക്കന് നന്ദി പറഞ്ഞ് പിരിഞ്ഞു.