പണ്ട് പണ്ട് ഒക്കൽ ഗ്രാമത്തിൽ ഒരു കർഷകനുണ്ടായിരുന്നു. നെല്ല് ആയിരുന്നു പ്രധാനകൃഷി. മുറ്റത്ത് വീഴുന്ന നെല്ല് തിന്നാൻ അയാൾ കോഴികളെ വളർത്തി.
കോഴികൾക്ക് പാർക്കാൻ കോഴിക്കൂടും പണിയിച്ചു. പകലെല്ലാം അയാൾ കോഴികളെ അഴിച്ചുവിട്ടു. അവ മുറ്റത്തും പറമ്പിലും നടന്ന് കൊത്തിപ്പെറുക്കി വയറുനിറച്ചു.
അങ്ങനെ പറമ്പിൽ നടന്ന കോഴികളെ ഒരു കീരി പിടിച്ചുതിന്നുക പതിവായി. കർഷകന്റെ കോഴികൾ ഓരോന്നോരോന്നായി കുറഞ്ഞുവന്നു.
കർഷകൻ കീരിയെ പിടിക്കാൻ കോഴിക്കൂടിന്റെ അടിയിൽ കെണിയുണ്ടാക്കി. കെണിയിൽ പഞ്ഞികൊണ്ട് കൊഴിയെ ഉണ്ടാക്കിവച്ചു.
ഒരു ദിവസം ഒരു കോഴി പറമ്പിൽ നടന്ന് തെരഞ്ഞുതിന്നുന്നത് കീരി കണ്ടു. കോഴിയെ പിടിച്ചുനിന്നാൻ കീരി തീരുമാനിച്ചു. കീരി പാത്തും പതുങ്ങിയും കോഴിയുടെ അടുത്തു ചെന്നു. കോഴിയെ പിടിക്കാൻ തക്കംനോക്കി നിന്നു.
കീരി തന്റെ മേൽ ചാടിവീഴാൻ ലാക്കുനോക്കി ഇരിക്കുന്നതു കോഴി കണ്ടു. തന്റെ കൂട്ടുകാരെ പിടിച്ചുതിന്ന കീരിയെ കണ്ടപ്പോൾ കോഴിക്ക് ദേഷ്യം വന്നു. കളളക്കീരിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കോഴി തീരുമാനിച്ചു.
കോഴി ‘കൊ....ക്കൊ....ക്കൊ....’ എന്ന് കരഞ്ഞ് ഓടി കോഴിക്കൂട്ടിൽ ചെന്നു കയറി കൂടിന്റെ വാതിൽ അടച്ചു. കോഴിയുടെ പിന്നാതെ ഓടിച്ചെന്ന കീരി കോഴിക്കൂടിന്റെ ചുവടെ ഒരു കോഴി ഇരിക്കുന്നത് കണ്ടു. കീരി അതിനെ പിടിക്കാനായി ഓടിച്ചെന്നു.
അത് പഞ്ഞികൊണ്ടുളള കോഴിയായിരുന്നു. അതിനെ ചെന്നു പിടിച്ചപ്പോൾ കീരി കെണിയിൽ അകപ്പെട്ടു. പുറത്തു കടക്കാൻ മാർഗ്ഗമില്ലാതെ കീരി കെണിയിൽ കിടന്നു വട്ടം കറങ്ങി.
ആലോചന ഇല്ലാതെ എടുത്തുചാടിയാൽ അപകടത്തിൽ അകപ്പെടും.