എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകൾ തമ്മിൽ കടുത്ത പോരാട്ടം. കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരൻ നിർദ്ദേശിച്ച ടി.ജെ.വിനോദിന്റെ പേര് എ ഗ്രൂപ്പ് തളളി. പകരം ആലുവ മുനിസിപ്പൽ ചെയർമാനായ എം.ഒ.ജോണിനെയാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്‌ക്കുന്നത്. ടി.ജെ.വിനോദിന്റെ പേര് ഹൈക്കമാന്റിൽ സമർപ്പിച്ച ആദ്യ ലിസ്‌റ്റിൽ ഉണ്ടായിരുന്നില്ല.
“ഇടതു മുന്നണിയ്‌ക്ക് ഒരു റെഡിമെയ്‌ഡ് സ്ഥാനാർത്ഥി റെഡിയാണെങ്കിൽ കോൺഗ്രസ്സിന് ചിഹ്നം റെഡിയാണ്. ഇടതുമുന്നണിക്ക് ചിഹ്നം ലഭിക്കാൻ ഏറെ വൈകും.” പ്രചരണ രംഗത്ത് ഇടതുമുന്നണി വളരെ മുന്നിലായെന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് മുരളീധരന്റെ മറുപടി ഇങ്ങനെയായിരുന്നു.
മറുപുറംഃ- ഇടതു മുന്നണിക്ക് ചിഹ്നം നല്‌കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതെതായാലും തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാകും. പക്ഷെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് നമ്മൾ “തമ്മിൽ തല്ലു”കാരാണല്ലോ. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ചിലപ്പോൾ കോൺഗ്രസ്സിന് സ്ഥാനാർത്ഥി ഉണ്ടാകാൻ വഴിയില്ല. മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോകുമോ...? ആ പാവം ജോർജ് ഈഡന്റെ വില കളയല്ലേ... കോൺഗ്രസ്സുകാരേ... നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അവനും തണൽ അവന്റെ അപ്പനും തണൽ... എവിടന്നു കിട്ടി ആവോ ഈ ടി.ജെ. വിനോദിനെ. പത്രങ്ങളിൽ ഒരു പടംപോലും വന്നിട്ടില്ലല്ലോ... ദൈവമേ...