സമൂഹത്തിന്റെ കണ്ണീരൊപ്പാൻ സാഹിത്യകാരന്മാർക്ക് കഴിയണമെന്നും സാഹിത്യകാരന്മാർ സമൂഹത്തിന്റെ ദുഃഖവും ദുരന്തവും ഏറ്റുവാങ്ങണമെന്നും മന്ത്രി എം.എം.ഹസ്സൻ പ്രസ്താവിച്ചു. ആശാൻ കവിതാപുരസ്‌കാരം പ്രഫ.വി.മധുസൂദനൻനായർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ സമകാലിക ദുഃഖങ്ങളിൽ നിന്നും എന്തുകൊണ്ടാണ് കവികളും കലാകാരന്മാരും പിന്തിരിഞ്ഞു നില്‌ക്കുന്നതെന്ന് മന്ത്രി ആശ്‌ചര്യപ്പെട്ടു. സാഹിത്യനായകർ ഉൾപ്പെടെയുളളവർക്ക് പല ബാധ്യതകളുണ്ട്. അവരത് തിരിച്ചറിയണം. മന്ത്രി പറഞ്ഞു.
മറുപുറംഃ- കോൺഗ്രസ്സിലെ ‘സാമൂഹ്യ’ പ്രശ്‌നങ്ങളിൽകൂടി സാഹിത്യകാരന്മാരെ ഉൾപ്പെടുത്തണം മന്ത്രി... വാഴനാര്, സിൽക്ക് നൂല്, കോംപ്ലാൻ ബോയ്, അന്തിക്രിസ്‌തു, കടൽക്കിഴവൻ, മദാമ്മ തുടങ്ങിയ കോൺഗ്രസ്സ് വിളികൾ ഇനി സാഹിത്യകാരന്മാർ ഏറ്റെടുക്കട്ടെ... അവർ സാഹിത്യഭാഷയിൽ ‘തെറി’ നടത്തിക്കൊളളും. കേരളം ഭരിക്കുന്നവരുടെ ഇത്തരം ദുഃഖങ്ങളും ദുരിതങ്ങളും കൂടി സാഹിത്യകാരന്മാർ ഏറ്റെടുക്കട്ടെ...
കഷ്‌ടമുണ്ട് ഹസ്സൻ മന്ത്രി... രണ്ടുകാലിലും മത്തങ്ങാമന്ത് വച്ച് ഉണ്ണിമന്തനെ കളിയാക്കുന്നത് കാണുമ്പോൾ നാണമാകുന്നു.... സാഹിത്യകാരന്മാർ ചെയ്യേണ്ടത് അവര് ചെയ്‌തുകൊളളും... അതിന് ഹസ്സൻസാർ ഉരുകേണ്ടതില്ല.