കൊച്ചിയിൽ നടക്കുന്ന കോൺഗ്രസ് സമ്പൂർണ്ണ സമ്മേളനത്തിന്റെ ഭാഗമായുളള കെ.പി.സി.സി എക്സിക്യൂട്ടീവ്, എ.ഐ.സി.സി മാതൃകയിൽ നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് നടത്തിയത്. എന്നാൽ ഉരുളൻ തലയിണകളുടെ അഭാവം പലർക്കും നിലത്തിരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. അംബേദ്‌ക്കർ സ്‌റ്റേഡിയത്തിലെ വേദിയിലാണ് സംഭവം നടന്നത്. വീണു പരിക്കേറ്റതിൽ നിന്നും മുക്തനാകാത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ധനമന്ത്രി വക്കം പുരുഷോത്തമൻ, ബി.വിജയകുമാർ എം.എൽ.എ., സി.വി. പത്മരാജൻ എന്നിവർക്ക് നിലത്ത് ഇരിക്കാൻ കഴിഞ്ഞില്ല. ഇവർക്ക് പ്രത്യേകം കസേരകൾ വരുത്തി.
മറുപുറംഃ ആന അപ്പിയിടുന്നത് കണ്ട് ആട് അപ്പിയിട്ടാൽ ശരിയാകുമോ...? എങ്കിലും സമ്പൂർണ്ണ സമ്മേളനമല്ലേ, ഇങ്ങനത്തെ അഭ്യാസവുമൊക്കെയാകാം... ഉത്സവത്തിന് മിഴിവേറാൻ കുറെ സ്വാതന്ത്ര്യ സമര നേതാക്കളെയും അണിനിരത്തിയത് നന്നായി... ഒടുവിൽ ഗാന്ധിമാർഗ്ഗം സ്വീകരിച്ച് അല്പവസ്‌ത്രധാരികളാകാതിരുന്നാൽ മതിയായിരുന്നു.... ദേശസ്‌നേഹത്തിന്റെ കുടവയറും ദുർമേദസും കണ്ട് ജനം ഞെട്ടിയേനെ... ഇരുന്നുകൊണ്ടുളള പയറ്റ് തുടങ്ങി.... സമ്മേളനം അവസാനിക്കുമ്പോൾ നിന്നുകൊണ്ടുളള പയറ്റ് ഗംഭീരമാകാതിരുന്നാൽ മതി.... തുണി പറിച്ചോട്ടവും ത്യാഗരാജൻ മോഡൽ സ്‌റ്റണ്ടും ജനം പ്രതീക്ഷിക്കുന്നുണ്ട്. നിരാശരാക്കരുതേ.....