മാറാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ തനിക്കും മുസ്ലീം ലീഗിനും അതൃപ്തിയുണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. എന്നാൽ താൻ ആരേയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങിനെയാണ് മുസ്ലീംലീഗിന് സംതൃപ്തിയുണ്ടാകുക. മാറാടിൽ ഇപ്പോൾ നിലനില്‌ക്കുന്ന വിഷയങ്ങൾ ആശാസ്യമല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. തീവ്രവാദം വളർത്താൻ രണ്ടു ഗ്രൂപ്പുകൾ കേരളത്തിൽ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും ഇതിനെ കടയാൻ എൽ.ഡി.എഫ്- യൂ.ഡി.എഫ് കക്ഷികൾ കൂട്ടായി നില്‌ക്കണമെന്നും മന്ത്രി പറഞ്ഞു.
മറുപുറംഃ സംഗതി കുഞ്ഞാലിക്കുട്ടി പറഞ്ഞതു നേരാ. എന്നാലും ടിയാന്റെ സമയം അത്ര നല്ലതല്ല. നായര് പിടിച്ച പുലിവാലുപോലെ ആകാതിരുന്നാൽ മതി. ഇപ്പോൾ തന്നെ ഒരു കൊച്ചു തീവ്രവാദിയായിട്ടാണ് മന്ത്രിസഭയിലെ തന്നെ പലരും കുഞ്ഞാലിക്കുട്ടിയെ കാണുന്നത്. ആന്റണി തരുന്ന ഉച്ചക്കഞ്ഞിയിൽ പാറ്റയിടാനാനോ പദ്ധതി. പാലും തേനും ഐസ്‌ക്രീമുമൊഴുകുന്ന നാടല്ല നമ്മുടേത്. മന്ത്രിസ്ഥാനം പോയാൽ കൂലിപ്പണിക്കു പോകേണ്ടിവരും.