കോതമംഗലത്ത് ലക്ഷങ്ങളുടെ ഈട്ടിത്തടി വെട്ടി കടത്തിയ കേസിൽ വനപാലകർക്ക് പങ്കുണ്ടെന്ന് സൂചന. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഈട്ടിത്തടിയാണ് ജൂൺ 25-ാം തീയതി രാത്രിയിൽ വനപാലകരുടെ സഹായത്തോടെ ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടു പോയതെന്ന ആരോപണം ഉയർന്നിരിക്കുന്നു. കൂറ്റൻ തടികൾ വെട്ടി ചെറുതാക്കി വലിയ വാഹനങ്ങളിൽ കടത്തിയത് ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥന്മാർ അറിഞ്ഞില്ലെന്നത് ദുരൂഹമാകുന്നു.
സംഭവം പുറത്തറിഞ്ഞശേഷമുളള അന്വേഷണവും പ്രതികളെ പിടികൂടലും പ്രഹസനമായിരിക്കുകയാണ്. തടികടത്തുവാൻ സഹായിച്ച വനപാലകരെ അന്വേഷണത്തിൽനിന്നും ഒഴിവാക്കിയിരിക്കുകയാണ്. വനം കൊളളകളെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പ് മന്ത്രിക്ക് നിവേദനം അയച്ചിരിക്കുകയാണ്.
മറുപുറംഃ - പൂച്ചയെ പേടിച്ച് കടുവയുടെ അടുത്തു ചെന്നപോലെയാകുമോ ജനത്തിന്റെ വിധി. മന്ത്രിയെക്കുറിച്ചുളള പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന്റെ ചൂട് മാറിയിട്ടില്ല. ‘കാട്ടിലെ തടി തേവരുടെ ആന’ - നാട്ടുകാർക്കിതിലെന്തുകാര്യം അല്ലേ... മന്ത്രീ....