ഭരണം കിട്ടി 9 മാസംകൊണ്ട് പാർട്ടി മുഖപത്രമായ ജനയുഗം തുടങ്ങാൻ സി.പി.ഐ.ക്ക് പണം ലഭിച്ചത് എവിടെനിന്നാണെന്ന് വെളിയം ഭാർഗവൻ വ്യക്തമാക്കണമെന്ന് നാഷണലിസ്‌റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി. പി. ഐ. മന്ത്രിമാരെക്കുറിച്ച് ഒട്ടേറെ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഇത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറുപുറം ഃ ഇതാരപ്പാ ഈ ചോദിക്കുന്നയാൾ...? കുറച്ചുനാൾമുമ്പ് അങ്ങയുടെ തിരുനേതാവ് ശ്രീമൻ മുരളീധരൻ ശൂന്യതയിൽ നിന്നും വിഭൂതിയെടുക്കും പോലെയല്ലേ ‘വീക്ഷണം’ പത്രമിറക്കാൻ കാശൊപ്പിച്ചത്. പിന്നെ പാർട്ടിയിൽ നിന്നും ഗറ്റ്ട്ട് അടിക്കപ്പെട്ട് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കൊടിയേറിയ സകല ഉത്സവപറമ്പുകളിലും ആളെ വേണോ എന്ന് ചോദിച്ചു നടക്കുകയല്ലേ... ഇനിയേതായാലും അൻപതു പൈസപോലും ബാലൻസില്ലാത്ത എൻ.സി.പി.ക്ക് ഒരു പത്രസ്ഥാപനം സ്വന്തമായി നടത്താൻ പോയിട്ട് ഒരു പത്രം കാശുകൊടുത്ത വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയാണ്. ആളു കുറച്ചാണേലും ഇച്ചിരി കാശൊക്കെ സി. പി. ഐ.യുടെ കൈയ്യിലുമുണ്ടാകും... അവരും നടത്തട്ടെ ഒരു പത്രം. നമുക്ക് അക്ഷരങ്ങളൊക്കെ വായിച്ചു പഠിക്കാമല്ലോ... വേറെ എന്തൊക്കെ കാര്യങ്ങൾ നടക്കുന്നു. അയലത്തെ പെണ്ണിന്റെ ഗർഭത്തിനുത്തരവാദിയെത്തേടി നടക്കാതെ, സ്വന്തം അമ്മയ്‌ക്ക് ഇത്തിരി അരി വാങ്ങിച്ചുകൊടുക്കാൻ നോക്ക്.