ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ നിയമസഭാമന്ദിരത്തിൽ വച്ച് പീഡിപ്പിച്ചുവെന്ന കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ നീലലോഹിതദാസൻ നാടാരെ ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നുമാസം തടവും 50000 രൂപ പിഴയും വിധിച്ചു. മന്ത്രിയുടെ ഒപ്പുവാങ്ങുന്നതിന് ഫയലുമായി നളിനി നെറ്റോ ചേംബറിൽ എത്തിയപ്പോൾ മന്ത്രി പീഡിപ്പിച്ചു എന്നതാണ് കേസ്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നീലൻ പറഞ്ഞു. ഇതിനുമുമ്പ് കോഴിക്കോട് ഡി.എഫ്.ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും നീലനെ കോടതി ഒരുവർഷം ശിക്ഷിച്ചിട്ടുണ്ട്.
മറുപുറംഃ നീലലോഹിതദാസൻ നാടാർ.... കാരണവന്മാർ അറിഞ്ഞിട്ട പേരുതന്നെ. പേരിൽതന്നെ ഒരു നീലയുണ്ടല്ലോ... ഇത്തിരി കാശുമുടക്കിയാൽ ഇത്തരം രോഗങ്ങൾക്ക് മരുന്നു നല്‌കുന്ന സ്ഥലങ്ങൾ ഏറെ കേരളത്തിലും പുറത്തും ഉണ്ടല്ലോ... പക്ഷെ ഇതിത്തിരി മൂത്ത അസുഖമായിപ്പോയി - ഐ.എ.എസ് തല രോഗത്തിന് മരുന്ന് തിരണ്ടിവാലിനടി തന്നെ.... ഇനി ഒരു തവണ കൂടി ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടാൽ ടിയാന് പീഡന കലാരത്‌ന പുരസ്‌കാരം നല്‌കാം...അതും സർക്കാർ വക തന്നെയായിക്കോട്ടെ. പീഡനവേദി നിയമസഭാമന്ദിരം തന്നെയായിരുന്നല്ലോ.