ഒൻപത് ഡി.സി.സി പ്രസിഡന്റുമാർ സഹായം അഭ്യർത്ഥിച്ച് തങ്ങളെ സമീപിച്ചിരുന്നുവെന്ന ആരോപണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിളള ആവർത്തിച്ചു. ആരോപണം വിവാദമായെങ്കിലും ആ പ്രസിഡന്റുമാർ ആരോക്കെയെന്ന് വെളിപ്പെടുത്തില്ലെന്ന് ശ്രീധരൻപിളള പറഞ്ഞു. അവരുടെ രാഷ്‌ട്രീയഭാവിയെ കരുതിയാണിതെന്നും, ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിന് കൃത്യമായി അറിയാമെന്നും, പേരുകൾ വേണമെങ്കിൽ അദ്ദേഹം വെളിപ്പെടുത്തട്ടെയെന്നും ശ്രീധരൻപിളള പറഞ്ഞു.
മറുപുറംഃ ശ്രീധരൻപിളള പിടിച്ച പുലിവാൽ എന്നൊരു സിനിമാക്കളി പിടിക്കാമായിരുന്നു. നാടൊട്ടുക്ക് ബി.ജെ.പിയുടെ സഹായം തേടി എന്ന് വിളിച്ചു പറയുകയും അവരുടെ പേരു പറയാതിരിക്കുകയും ചെയ്യുന്ന ശ്രീധരൻപിളള ഒരു വക്കീലുതന്നെയാണോ? അവരുടെ രാഷ്‌ട്രീയഭാവിയെക്കുറിച്ചുളള പിളളയുടെ ആശങ്ക കേമം തന്നെ. വോട്ടു കിട്ടാൻ വേണ്ടി ഏതവന്റെയും കാൽക്കൽ വീഴുന്നവനൊക്കെ രാഷ്‌ട്രീയത്തിലുണ്ടായാൽ ജനത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പിളേളച്ചൻ മനസ്സിലാക്കുന്നുണ്ടാവോ?... ഒരു വെടിപൊട്ടിച്ചു നോക്കിയതാണല്ലേ.... പക്ഷെ തിരി നനഞ്ഞുപോയി. കുറച്ചു പുക മാത്രം ബാക്കി.....