പ്രമുഖ ബി.ജെ.പി നേതാവ് മദൻലാൽ ഖുറാന രാജസ്ഥാൻ ഗവർണർ സ്ഥാനം രാജിവച്ചു. ദൽഹിയിൽ സജീവരാഷ്‌ട്രീയത്തിൽ വീണ്ടും പയറ്റാനാണ് രാജിവെച്ചതെന്ന് ഖുറാന പറഞ്ഞു. ദൽഹി തനിക്ക് ക്ഷേത്രമാണെന്നും താൻ അവിടുത്തെ പുരോഹിതനാണെന്നും ദൽഹിവാസികൾ തനിക്ക് ദേവീ-ദേവന്മാരാണെന്നും ഖുറാന പറഞ്ഞു. ഡൽഹി നിവാസികളുടെ ദുരിതങ്ങൾ കണ്ട് തനിക്ക് ഉറങ്ങാനാവുന്നില്ലെന്നും രാജസ്ഥാൻ ദൗത്യം ഏറ്റെടുത്തത് തെറ്റായിപ്പോയെന്നും ഖുറാന പറഞ്ഞു.
മറുപുറംഃ ദൽഹിയിലെ പുരോഹിതശ്രേഷ്‌ഠൻ ബി.ജെ.പിയിലെ ചിലർക്ക് പിശാചാകുമെന്നാണ് സൂചന.....ഗവർണർ സ്ഥാനമെന്നു പറഞ്ഞാൽ ഖുറാനയ്‌ക്ക് വെടിതീർന്ന തോക്കുപോലെയാണ്. കളിക്കുന്നുവെങ്കിൽ ദൽഹിയിൽ കളിക്കണം; വെട്ടിയും തട്ടിയും ദൽഹിയിൽ മുഖ്യനാകണം...കേമനായ് വാഴണം...ദൽഹി നോട്ടമിട്ട മറ്റു ബി.ജെ.പിക്കാരെ പടിയടച്ച് പിണ്ഡം വയ്‌ക്കണം....രാജാവായ് വാഴണം....അല്ലാതെന്ത് പുരോഹിതൻ....എന്ത് ദേവീ-ദേവന്മാർ...തേൻകുടം കണ്ടാൽ നക്കാൻ കൊതിക്കാത്ത ഈച്ച കാണില്ലല്ലോ...