ഒറ്റ ഇടയലേഖനം വഴി കാത്തോലിക്ക സമുദായത്തിന് ഭരണക്കാരെ വിറപ്പിക്കാൻ കഴിയുമെന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 50 കൊല്ലം മുമ്പ് വിമോചന സമരം നടന്നപ്പോൾ സി.പി.എമ്മിലെ ഒരു ബ്രാഞ്ച് സെക്രട്ടറിപോലും സമുദായപ്രമാണിമാരെ കാണാൻ പോയിരുന്നില്ല. പക്ഷെ ഇന്ന് അതല്ല സ്ഥിതി. യോജിക്കുന്നവരെയെല്ലാം യോജിപ്പിച്ചു കൊണ്ടുപോകാൻ ഹിന്ദുസമൂഹത്തിനു കഴിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മറുപുറം ഃ ലേഖനം പോയിട്ട് തലകുത്തി മറഞ്ഞ് അഭ്യാസം കാട്ടിയിട്ടും ഭരണക്കാര് മാത്രമല്ലാ സ്വന്തം കുടുംബക്കാരുപോലും അനങ്ങുന്നില്ല നമ്മുടെ കാര്യത്തിൽ. ആരെയെങ്കിലും തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി നമ്മൾ വാ പൊളിച്ചാൽ അവന്റെ വിജയം സുനിശ്ചയം. ഇതാണ് നമ്മുടെ ഗതി.... നമുക്ക് പറ്റിയ പണി സുകുമാർ അഴീക്കോടിനെയൊക്കെ ചീത്തപറയുകയോ.... മന്ത്രി സുധാകരനെ കണ്ണുരുട്ടുകയോ ചെയ്യുന്നതാണ്. ആന മുക്കുന്നത് കണ്ടിട്ട് ആട് മുക്കിയാൽ വല്ലതും ആകുമോ...?