രാജ്‌മോഹൻ ഉണ്ണിത്താൻ രാഷ്‌ട്രീയത്തിൽ രണ്ടാംവരവിനൊരുങ്ങുന്നു. ഉണ്ണിത്താനെ ഇപ്പോൾ എ.ഐ.സി.സി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിന്റെ ചീഫ് കൊ-ഓർഡിനേറ്ററും ഉണ്ണിത്താനായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. സംഘടന തർക്കങ്ങളിൽ പെട്ട് കുറെനാളായി ഉണ്ണിത്താൻ കോൺഗ്രസ് വേദികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരിക്കുകയായിരുന്നു. സിനിമ നടനെന്ന നിലയിലും ഉണ്ണിത്താൻ ഇപ്പോൾ ശ്രദ്ധേയനാണ്.
മറുപുറംഃ വേണമോ ഉണ്ണിത്താനേ വീണ്ടുമൊരു അങ്കം. സിനിമ തന്നെ പോരെ... ചില്ലറ നല്ലതുപോലെ തടയുകയും ചെയ്യും. ഷാജി കൈലാസിന്റെയും പണിക്കരുടെയും സിനിമയാണേൽ, തനിക്കു പാരവച്ച രാഷ്‌ട്രീയക്കാരെ എല്ലാം ആരേയും പേടിക്കാതെ തെറി പറയാനുളള അവസരവും കിട്ടും. പിന്നെ ആരും മുണ്ടൂരാനോ തലക്കിട്ട് കിഴുക്കാനോ വരില്ല. ങാ തലേവര മാച്ചാൽ മായില്ലല്ലോ... അനുഭവിക്ക്. കാർന്നോരും മകനും അങ്കത്തട്ടിലില്ലാത്തതുകൊണ്ട് സ്‌കോപ്പുണ്ട്. ആശംസകൾ.