ഭൂമി കയ്യേറ്റം നേരിട്ട് കണ്ട് മനസിലാക്കുന്നതിന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മൂന്നാർ സന്ദർശിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശിക്കാത്ത കയ്യേറ്റ ഭൂമികളാണ് പിണറായി പ്രധാനമായും സന്ദർശിച്ചത്. കെ. എം. മാണി അടക്കമുള്ള യു. ഡി. എഫ് നേതാക്കളാണ് ഭൂമി കയ്യേറ്റങ്ങൾ പ്രധാനമായും നടത്തിയിരിക്കുന്നതെന്ന് പിണറായി ആരോപിച്ചു.
മറുപുറം ഃ മൂന്നാർ സന്ദർശനം ഗംഭീരമാക്കിയതിൽ സന്തോഷം. ഭൂമി കയ്യേറിയ പലരുടേയും കടലാസ് കീറുമെന്ന് ഉറപ്പാക്കാമെങ്കിലും, ഏലക്കാട്ടിലേയ്‌ക്ക് വെട്ടിയ ഒരു റോഡിന്റെ അടുത്തേയ്‌ക്ക് അങ്ങ് പോയില്ലെന്നും കേട്ടു. നമ്മുടെ ഒരു ജില്ലാ നേതാവിന്റെ സഹോദരൻ ജെ. സി. ബി. ഉപയോഗിച്ച് റോഡ് വെട്ടുന്നതു കാണാൻ ശക്തിയില്ലാഞ്ഞിട്ടാണോ ആ വഴി പോകാതിരുന്നത്. പിന്നെ മാണി സാറിനെതിരായ വെടിയും ഗംഭീരമായി. ഒരു സിൻഡിക്കേറ്റിന്റെ സാധ്യത അവിടെയും കാണുന്നുണ്ട്. ഏതായാലും മുരിങ്ങൂരിൽ ചെന്ന് അടിച്ച ഡയലോഗുപോലെ മൂന്നാറിൽ ഇറക്കാതിരുന്നാൽ മതി. ഒടുവിൽ മാണിസാറിന്റെ ഭൂമി തേടി പോകുമ്പോൾ നമ്മുടെ സംസ്ഥാന ജില്ലാ നേതാക്കളുടെ പല്ലിളി കാണാതിരുന്നാൽ മതിയായിരുന്നു. മറ്റൊന്നുമല്ല അങ്ങ് എന്തു പറഞ്ഞാലും അത് ഭാഗ്യവശാൽ തലതിരിഞ്ഞായിരിക്കും സംഭവിക്കുക.