കാശിന്റെ ആവശ്യം വരുമ്പോൾ മലബാറുകാർ കുറിക്കല്ല്യാണം നടത്തുന്നതുപോലെയാണ് ഐ ഗ്രൂപ്പിന്റെ റാലിയെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. റാലിയുടെ പേരിൽ വൻ പിരിവു നടത്തി കോടികൾ ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. നല്ല വാഗ്‌ദാനം കിട്ടുന്ന ഏതു നിമിഷവും മുരളീധരൻ റാലിയിൽനിന്നും പിൻമാറുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
മറുപുറംഃ ഹേ... ഉണ്ണിത്താനേ, താങ്കളെപ്പോലെയുളള ക്രൂര ഹിംസ മനുഷ്യർ ഇന്നും ഭൂമിമലയാളത്തിൽ ജീവിച്ചിരിപ്പുണ്ടല്ലോ? ഒരു ഗതിയും പരഗതിയുമില്ലാത്ത ഒരു കുടുംബം പിരിവെടുത്ത് ജീവിക്കാമെന്നുവെച്ചാൽ സമ്മതിക്കില്ലേ..? ഇതിലും ഭേദം മുരളീധരന്റെ മുണ്ടൂരി തലയിൽ കെട്ടുന്നതാ... അപ്പോൾ പ്രതികാരവുമായി....ഇടയ്‌ക്കിടെ ഇങ്ങനെ റാലി നടത്താതെ കോൺഗ്രസുകാർ എങ്ങിനെ ജീവിക്കും... ഒന്നും അറിയാൻ പാടില്ലാത്ത ആളല്ലല്ലോ ഉണ്ണിത്താൻ... ഇപ്പോൾ താങ്കൾ നെഞ്ചത്തു ചവിട്ടുന്ന ആശാന്റെ കളരിയിൽ തന്നെയല്ലേ പണിപടിച്ചത്....?