സിപിഎം സംസ്ഥാന ഘടകത്തിലെ സ്ഥിതി സ്‌ഫോടനാത്മകമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവവികാസങ്ങൾ പിബിയിൽ റിപ്പോർട്ടു ചെയ്യുമെന്ന് കാരാട്ട് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
മറുപുറംഃ സഖാവിപ്പോൾ സാമ്പിൾ വെടിക്കെട്ട് കണ്ടതേയുളളൂ... തൃശൂർപൂരത്തിന്റെ ഒറിജിനൽ വരാൻ പോകുന്നതേയുളളൂ.. അതു കഴിഞ്ഞിട്ടാണ് നെന്മാറവേല വെടിക്കെട്ട്. ചക്ക മൂത്തു പഴുപ്പിച്ചാൽ മാത്രം പോര തിന്നാനും യോഗം വേണം. പ്രാകൃതകാലത്തെപ്പോലെ കിട്ടിയ മൃഗത്തിനെ വെട്ടിപ്പറിച്ച് തമ്മിൽത്തല്ലി തിന്നുന്ന രീതി അഭിനവ പാർട്ടി സഖാക്കൾക്ക് മനസ്സിലാകുമെങ്കിലും ജനത്തിനത് ഉൾക്കൊളളാൻ കമ്യൂണിസത്തിൽ മേമ്പൊടിക്ക് ലാവ്‌ലിനും, കരിമണലും പെൺവാണിഭവുമൊക്കെ വേണ്ടിവരും....സഖാവ് കാരാട്ടേ, ഇവിടെ നിന്നും പഠിച്ചതൊക്കെ അങ്ങ് പിബിയിൽ പ്രയോഗിക്കല്ലേ...
കവലചട്ടമ്പികൾപോലും ഇപ്പോൾ സി.പി.എം സംസ്ഥാനകമ്മറ്റിക്കു പഠിക്കുകയാണെന്നാണ് കേൾവി....പുതിയ വിദ്യകൾ വരുമ്പോൾ പഠിക്കണ്ടായോ....
സഖാവേ, ഞങ്ങളുടെ കേരള സഖാക്കളോട് പറയണം; ദയവുചെയ്‌ത് വയലാറിലെ വാരിക്കുന്തം, വയനാട്ടിലെ അമ്പും വില്ലും തുടങ്ങിയ മുദ്രാവാക്യങ്ങളും ചെഗുവേരയുടെ ഡബിൾ കളർ പടവും ഉപയോഗിക്കരുതെന്ന്. മുകളിലിരുന്ന് മാർക്സിതൊക്കെ കാണുന്നുണ്ട്. അങ്ങേര് പ്രാകിയാൽ അച്ചട്ടാണേ....