ക്ഷേത്രങ്ങളിലെ അനാചാരങ്ങൾക്കും അഴിമതികൾക്കുമെതിരായ മന്ത്രി ജി. സുധാകരന്റെ നിലപാടുകൾക്ക് ശബരിമല പ്രധാനതന്ത്രി കണ്‌ഠരര് മഹേശ്വരര് പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചാണ് തന്ത്രി പറഞ്ഞത്. തന്ത്രിമാരുടെ പേരിൽ തന്ത്രികുടുംബത്തിലെ ചില ചെറുപ്പക്കാർ നടത്തുന്ന അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും അവരെ തിരുത്തണമെന്നും തന്ത്രി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിൽ ആരൊക്കെ പ്രവേശിക്കണമെന്നുള്ള കാര്യങ്ങളിൽ സർക്കാറിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറുപുറം ഃ
തന്ത്രി കുടുംബത്തിലെ ചെക്കന്റെ തൊള്ളതുറക്കൽ കണ്ടപ്പോഴെ തോന്നി ഇത് കാരണവന്മാരിൽ നിന്നും രണ്ട് കിഴുക്കു കിട്ടുവാനുള്ള പോക്കാണെന്ന്. കണ്‌ഠരര് മഹേശ്വരരുടെ ഈ പുതിയ വേഷത്തിന്റെ ഉദ്ദേശ്യം എന്തായാലും, മന്ത്രിയ്‌ക്കത് ലോട്ടറിയടിച്ചതുപോലെയായി. യുദ്ധം ചെയ്ത് അവശതയായി കിടക്കുന്ന യോദ്ധാവിന് ഗ്ലൂക്കോസു കിട്ടിയതുപോലെ. പാളയത്തിൽ പട തന്ത്രിമാരുടെ കാര്യം കുഴപ്പിക്കുമെന്ന് തോന്നുന്നു. ഹോമിയോ മരുന്ന് കഴിക്കുന്നതുപോലെ നാലുനേരമൊക്കെ രാഹുൽ ഈശ്വർ ടി.വിയിൽ പ്രത്യക്ഷപ്പെട്ടാൽ സ്വന്തം തന്തയാണേലും സഹിക്കുകയില്ല...