മൂന്നാറിലെ പാർട്ടി ഓഫീസുകൾ ഒഴിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ദൗത്യസംഘത്തിന് നിർദ്ദേശം നൽകിയതിനെതിരെ ദൗത്യസംഘം സ്പെഷ്യൽ ഓഫീസർ കെ. സുരേഷ്‌കുമാറിന്റെ പിതാവ് കെ.വി. കുമാരൻ ഹൈക്കോടതിയിൽ ഹർജി നൽകി. സാധാരണക്കാരുടേയും രാഷ്ര്ടീയക്കാരുടെയും കൈയ്യേറ്റങ്ങൾ ഒരുപോലെയാണ്. അത് ഒഴിപ്പിക്കുന്ന കാര്യത്തിൽ വിവേചനം പാടില്ലെന്നും ഹർജിയിൽ പറയുന്നു.
മറുപുറം ഃ
നീതി കിട്ടണമെങ്കിൽ കോടതിയിൽ പൊയ്‌ക്കോ എന്ന് അച്ചുമാമൻ പറഞ്ഞപ്പോഴെ തോന്നി, ഇതിലെന്തോ ഊഡായ്‌പ്പ് ഉണ്ടെന്ന്. മകനെവച്ച് പൊളി തുടങ്ങുകയും, അപ്പനെ വച്ച് കോടതി കയറുകയും ചെയ്യുന്ന ഒരു അത്യന്താധുനികതന്ത്രമാണോ അച്ചുമാമൻ കളിക്കുന്നത്. ഇത് കണ്ട് അന്തം വിട്ടിട്ട് കാര്യമില്ലെന്ന് പിണറായിയും സി.പി.ഐ സഖാക്കളും മനസിലാക്കണം. അച്ചുമാമന്റേത് കാഞ്ഞ ബുദ്ധിയാണ്. കാര്യങ്ങളിനി സി.പി.ഐ മന്ത്രിമാരും പിണറായിയും പറയേണ്ട, കോടതി പറയട്ടെ എന്നാണ് ഉന്നമെന്ന് തോന്നുന്നു. സംഗതി വിചാരിച്ച മാതിരി ഒത്താൽ സി.പി.ഐ മന്ത്രിമാരും പിണറായിയും ജനത്തിന് തൊട്ടാലറയ്‌ക്കുന്ന സാധനങ്ങളായി മാറും.