മൂന്നാറിൽ അബാദ് ഹോട്ടൽ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള ഫയലിൽ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ ഇതുവരെ ഒപ്പിടാത്തത് ദുരൂഹത ഉയർത്തുന്നു. ഇതുമൂലം ഫയൽ കോടതിയിൽ സമർപ്പിക്കാൻ കഴിയാത്തതിനാൽ അബാദ് ഒഴിപ്പിക്കലിന് രണ്ടാഴ്‌ചകൂടി ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു. മൂന്നാറിൽ ദൗത്യസംഘം വൻകിടക്കാരെ കാണുമ്പോൾ കണ്ണടയ്‌ക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ച സി.പി.ഐ.യാണ് അബാദിനൊപ്പം നിൽക്കുന്നുവെന്ന ആരോപണത്തിന് വിധേയമായിരിക്കുന്നത്. മന്ത്രിക്ക് ഒപ്പിടാൻ സമയം കിട്ടിയില്ല എന്നാണ് റവന്യൂവകുപ്പിന്റെ വിശദീകരണം.
മറുപുറം ഃ
ഉണ്ട ചോറിന് നന്ദികാണിക്കുക എന്ന വിശിഷ്ടമായ ഒരു ഗുണം സി.പി.ഐ.ക്ക് ഉണ്ടായിരിക്കണം. അല്ലാതെ ഇവർ ഇത്തരം ഉത്തമ നിലപാടുകളെടുക്കുകയില്ല. പറഞ്ഞുവരുമ്പോൾ ജനയുഗം സംഭാവന ഇനത്തിൽ അബാദ് കൊടുത്തത് മേജർ ഷെയറായി തന്നെ കൂടാവുന്നതായിരിക്കും. അപ്പനെ തല്ലിയാലും സംഭാവന തന്നവരെ കൈവെടിയുകയില്ല ഈ അത്യന്താധുനിക വിപ്ലവ ശിങ്കങ്ങൾ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന രീതിയിലാണ് വെളിയവും കൂട്ടരും.