റദ്ദാക്കിയ പട്ടയഭൂമിയിൽ നിൽക്കുന്ന ധന്യശ്രീ ഹോട്ടൽ ഇടിച്ചു പൊളിക്കേണ്ടതില്ലെന്നും പകരം പൂട്ടി മുദ്രവച്ചാൽ മതിയെന്നും ലാന്റ് റവന്യൂ കമ്മീഷണർ കൂടിയായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിതാ പി. ഹരൻ ഉത്തരവിട്ടു. കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമായേക്കാം. മൂന്നാറിലെ പ്രത്യേക ദൗത്യസംഘത്തിന്റെ ഇടിച്ചു നിരത്തൽ പ്രവർത്തനത്തിന് തുരങ്കം വെയ്‌ക്കുന്ന തരത്തിലുള്ളതാണ് ഈ ഉത്തരവ്.
മറുപുറം ഃ മൂന്നാറിലെ സി.പി.ഐ ഓഫീസ് പൊളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പാർട്ടി അസിസ്‌റ്റന്റ് സെക്രട്ടറി ഇസ്മയിൽ കലിതുള്ളി പറഞ്ഞപ്പോഴെ കാര്യം പിടികിട്ടി. ധന്യശ്രീ പൊളിച്ചാൽ സകല പാർട്ടി ആപ്പീസുകളും ആപ്പിലാകും. അതുകൊണ്ട് കൈയ്യേറ്റ ഭൂമിയിലെ റിസോർട്ടുകളെല്ലാം സീലുവച്ച് പൂട്ടി ഉരുട്ടി തിന്നാം. അപ്പോ പൊളിച്ചു കഴിഞ്ഞ റിസോർട്ടുകളുടെ കാര്യമെന്താകും? ഒരു പന്തിയിൽ രണ്ടുതരം വിളമ്പലാകാമോ... പറഞ്ഞിട്ടു കാര്യമില്ല. സി.പി.ഐ പോലുള്ള നവ മാടമ്പിമാർ സദ്യയ്‌ക്കിരുന്നാൽ ചിക്കൻകറി വേറെ വേണ്ടിവരും. ഒടുക്കം സീലുവച്ച റിസോർട്ടുകളെല്ലാം ആരാധനാലയങ്ങൾക്കും പാർട്ടി ആപ്പീസുകൾക്കും വിട്ടുകൊടുക്കാതിരുന്നാൽ മതി.