ഏറെ വിവാദം സൃഷ്ടിച്ച കിളിരൂർ പീഡനക്കേസിലെ പെൺകുട്ടി ശാരി എസ്. നായരെ പീഡിപ്പിച്ചതിൽ വി.ഐ.പി.കളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് സി.ബി.ഐയുടെ കുറ്റപത്രം. ശാരിയുടെ മരണത്തിനു പിന്നിൽ ഉന്നതരായ രാഷ്ര്ടീയനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും വ്യവസായ പ്രമുഖർക്കും പങ്കുണ്ടെന്ന ശാരിയുടെ മാതാപിതാക്കളുടെ ആരോപണം സി.ബി.ഐ തള്ളിക്കളഞ്ഞു. കുറ്റപത്രം അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
മറുപുറം ഃ എന്തതിശയമേ, സി.ബി.ഐ കണ്ടെത്തൽ, എത്ര മനോഹരമേ...“ ഒടുവിൽ ആ പെങ്കൊച്ച് ചെമ്പുലായനി കലക്കി കുടിച്ച് ചത്തതാണെന്നു പറയാതിരുന്നാൽ മതി. സി.ബി.ഐ അന്വേഷിച്ചന്വേഷിച്ച് അഭയക്കേസ് ഒരു പരുവത്തിലാക്കിയതാണ്. ഈ കേസൊന്ന് തെളിയിച്ച് കിട്ടണമെങ്കിൽ ഇനിയെത്ര അന്വേഷണം വേണ്ടിവരും ദൈവമേ...? സി.ബി.ഐയുടെ ആദ്യ കുറ്റപത്രം പോരായ്മകളുടെ പേരിൽ കോടതി ഒരുവട്ടം മടക്കിയതാണല്ലോ. ങാ..ഉറങ്ങുന്നവനെ ഉണർത്താൻ പറ്റും. പക്ഷെ ഉറക്കം നടിക്കുന്നവനെ ഉണർത്താൻ ഇത്തിരി പാടാ... അത് വി.ഐ.പി ആയാലും സി.ബി.ഐ ആയാലും...