ഏറെ വിവാദങ്ങൾ ഉയർത്തിയ രവീന്ദ്രൻ പട്ടയങ്ങൾ ഉൾപ്പെടെ ദേവികുളം, തൊടുപുഴ താലൂക്കുകളിൽ നൽകിയ എല്ലാ പട്ടയങ്ങൾക്കും അംഗീകാരം നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഇതോടെ മൂന്നാർ ഒഴിപ്പിക്കലിന് ഏതാണ്ട് അന്ത്യമായി. രവീന്ദ്രൻ പട്ടയം വഴി ലഭിച്ച ഭൂമിയിലാണ് സി.പി.ഐ, സി.പി.എം പാർട്ടി ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ മൂന്നാറിലെ ഒഴിപ്പിക്കലുകൾ ശക്തമായി തുടരുമെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറുപുറം ഃ “തീറ്റിയതും നീയേ.... കൊണ്ടുപോയ് കൊന്നതും നീയേ ചാപ്പാ” എന്ന വടക്കൻപാട്ടുകളാണ് ഇപ്പോൾ മൂന്നാറിൽ അലയടിക്കുന്നത്. ഇത് കേട്ടതോടെ മൂന്നാർ ദൗത്യസംഘ തലവൻ സുരേഷ്‌കുമാറിന് ലീവെടുക്കാൻ പറ്റിയ തരത്തിൽ അദ്ദേഹത്തെ ബാധിച്ച രോഗം നിലങ്കാരിച്ചുമയാണോ അതോ സാക്ഷാൽ ചിക്കുൻ ഗുനിയയാണോ എന്ന് ഒരു കമ്മീഷനെ വച്ച് അന്വേഷിപ്പിക്കണം. മൂന്നാറിലെ ഒഴിപ്പിക്കൽ ശക്തമാക്കും എന്നു പറഞ്ഞ് അടിപൊളിയായി. ഇനി അവിടന്ന് ഒഴിപ്പിക്കാൻ കുറച്ചു ജെ.സി.ബികളും പിന്നെ ഋഷിരാജ്‌സിംഗും മാത്രമേയുള്ളൂ... അതാകും ഇടതു കൺവീനർ ഉദ്ദേശിച്ചത്. ഒടുവിൽ പൂച്ചകൾ എലിപ്പെട്ടിയിൽ വീണു.