ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട് പിണറായിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയിട്ടുളള അഴിമതികൾ ജനങ്ങളിൽനിന്നും മറച്ചുവയ്‌ക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അവർ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു വൃന്ദ.
മറുപുറംഃ പ്രിയ വൃന്ദച്ചേച്ചി, അങ്ങ് വംഗനാട്ടിലേയും വടക്കൻ നാട്ടിലേയും കാര്യങ്ങൾ നോക്കി കാലം കഴിച്ചാൽ പോരെ? ഇപ്പോ തകർക്കും എന്ന മട്ടിൽ അവിശ്വാസം കൊണ്ടുവന്നിട്ട്, ഒടുവിൽ ലാവ്‌ലിൻ കേസിൽ ശ്വാസം കിട്ടാതെ പിടയുകയാണ് പിണറായി. എങ്ങിനെയായാലും കേരളത്തിലെ കോൺഗ്രസുകാർക്ക് നാലുകാലിൽ വീഴാനറിയാം.... കട്ടാൽ മാത്രം പോര നില്‌ക്കാനും പഠിക്കണം.... പിന്നെ പറഞ്ഞതൊക്കെ കൊളളാം... പക്ഷെ അത് ഭരണക്കാരോടു വേണ്ട. വി.എസ്സിനോട് മതി... അവിടെയാണല്ലോ പുത്തരിയങ്കം നടക്കുന്നത്.