മതവികാരം ഉയർത്തി അതിലൂടെ തന്റെ നിലനില്പ് ഉറപ്പാക്കാൻ യുഡിഎഫ് ഗവൺമെന്റ് ശ്രമിക്കുന്നതിന്റെ ഭാഗമായി, ന്യൂനപക്ഷ വർഗ്ഗീയതയ്‌ക്കെതിരെ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഭാഷയിൽ ഇന്നവർ സംസാരിക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദൻ.
ന്യൂനപക്ഷ - ഭൂരിപക്ഷ വർഗ്ഗീയതയ്‌ക്കെതിരെ രാഷ്‌ട്രീയ സാമൂഹ്യപ്രവർത്തകരുടെ പോലെ മാധ്യമങ്ങളും ഉണർന്നു പ്രവർത്തിക്കണം വി.എസ്. അഭ്യർത്ഥിച്ചു.
മറുപുറംഃ- സ്വന്തം കഞ്ഞിയിലെ കല്ലെടുത്തിട്ടുപോരെ സഖാവേ അടുത്തിരിക്കുന്നവന്റെ കഞ്ഞിയിലെ മണ്ണുകളയാൻ. എന്തേ.. എറണാകുളം ലോക്‌സഭാമണ്ഡലത്തിൽ കത്തോലിക്കക്കാരനല്ലാതെ ഒരുത്തനെ ഇടതുപക്ഷം നിർത്താത്തത്. ഓ.... പണ്ടൊരു അൺകത്തോലിക്കനെ നിർത്തിയിട്ടുണ്ട്. അതുപോട്ടെ... വിതയത്തിൽ എന്ന പട്ടക്കാരൻ പേര് കൂടെ ഉണ്ടായിരുന്നതു കാരണം മാണി വിതയത്തിലെന്ന ചുക്കിനും ചുണ്ണാമ്പിനും കൊളളാത്തവനെ നിർത്തി ഈങ്ക്വിലാബ് വിളിച്ചതല്ലേ നമ്മൾ... അതുകൊണ്ട് ആ കാര്യം വിട്.... നമുക്ക് രണ്ടുകാലിലും മന്തുണ്ടേ... വർഗ്ഗീയതയ്‌ക്കെതിരെ അങ്ങിനെ ആഞ്ഞൊന്നും പറയല്ലേ... ഞങ്ങൾക്ക് ചിരിവരും.