ഐസ്‌ക്രീം പാർലർ കേസിൽ ഹൈക്കോടതി വിധി പറയുന്നത് സുപ്രീംകോടതി തടഞ്ഞു. അന്വേഷി പ്രസിഡന്റ് കെ. അജിതയുടെ വാദം കൂടി കേട്ടശേഷം വിധി പറയാൻ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ ഡിവിഷൻ ബഞ്ച് വിധിച്ചു. അജിതയുടെ വാദം കേൾക്കാൻ തയ്യാറാകാതെയാണ് ഹൈക്കോടതി വാദം കേൾക്കൽ പൂർത്തിയാക്കി കേസിൽ വിധിപറയാൻ വച്ചത്. ഇതിനെതിരെ അജിത നൽകിയ പ്രത്യേകാനുമതി ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്.
മറുപുറം ഃ ഈ ഐസ്‌ക്രീം കേസ് എന്നാണു ദൈവമേ ഒന്നലിഞ്ഞ് ഇല്ലാതെയാകുന്നത്. സകല വീനീതന്മാരേയും ഇനിയും വെറുതെ വിടാൻ പരമ കാരുണ്യവാൻ സമ്മതിക്കുന്നില്ലേ? ഇനി അജിത കോടതി മുറിയിൽ പലതും വിളിച്ചു പറയും. മുഖത്തൊക്കെ പൗഡറിട്ട് ഇത്തിരി സെന്റൊക്കെ പൂശി ചിലർ റോഡിൽ ഇറങ്ങി നടന്നു തുടങ്ങിയിട്ടേയുള്ളൂ. ദേ... വരുന്നു അടുത്ത വെടി. മണ്ണിനു മണ്ണും, വീടിനു വീടും, കാറിന് കാറുമൊക്കെ വേണ്ടപ്പെട്ടവർക്ക് കൊടുത്താലും കൊക്കിനു വച്ചാൽ കൊക്കിനു തന്നെ കൊള്ളുന്ന ചില സംഭവങ്ങൾ ഇടയ്‌ക്കു നമ്മുടെ നാട്ടിൽ നടക്കാറുണ്ട്.