മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ പോലീസ് നടപടിക്ക് ഉത്തരവിട്ട ഹൈക്കോടതി ജഡ്‌ജി കെ.പത്മനാഭൻ നായർക്ക് മൊബൈലിൽ വധഭീഷണി. ധ്യാനകേന്ദ്രത്തെ വരുതിയിൽ നിർത്താൻ നോക്കുന്ന താങ്കൾ ഈ ലോകത്തുനിന്നും പോകാൻ ഒരുങ്ങിക്കോ എന്നായിരുന്നു മുന്നറിയിപ്പ്. ചില പരാതികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചതാണ് ധ്യാനകേന്ദ്രത്തിനെതിരായ കേസ്. ലൈംഗീകപീഡനം, അസ്വാഭാവിക മരണം; വിദേശ വിനിമയ ചട്ടലംഘനം തുടങ്ങിയവ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു പത്മനാഭൻ നായരുടെ വിധി.
മറുപുറം ഃ
കാലനേയും കൊല്ലുന്ന ഭൂതങ്ങൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. തൊട്ടാൽ നാറുന്ന എന്തോ മുരിങ്ങൂര് ഉണ്ടെന്നത് നേരാണെന്ന് പറയുംവിധമാണല്ലോ ജസ്‌റ്റിസിനു നേരെയുള്ള ഭീഷണി. എന്നാലും ഒരു സംശയം. ജഡ്‌ജിയുടെ തലയിൽ ഇടിത്തീവീഴാൻ ഒരാഴ്‌ച ധ്യാനം കൂടിയാൽ പോരെ...? വെറുതെയെന്തിന് ഫോൺ ചെയ്‌ത് കാശുകളയുന്നത്. ഇത് വിശ്വാസിയുടെ വിളിയല്ലെങ്കിൽ തീർച്ചയായും ഏതോ പിണറായി വിഭാഗം സി.പി.എമ്മുകാരന്റെ വിളിയായിരിക്കും. സഖാവ് മഹാസംഭവമെന്ന് വിശേഷിപ്പിച്ച സ്ഥാപനത്തെയല്ലയോ ജഡ്‌ജി കാട്ടുകള്ളന്മാരുടെ കൂടാരമാക്കിയിരിക്കുന്നത്. ഏതായാലും മുരിങ്ങൂർ പ്രദേശത്ത് എന്തോ ചീഞ്ഞുനാറുന്നുണ്ട്. അത് മുനിസിപ്പാലിറ്റി വണ്ടി പോയതുകൊണ്ടാണോ അതോ ധ്യാനകേന്ദ്രം നേതാക്കളുടെ വണ്ടി ആ വഴി പോയതാണോ എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.