മുവാറ്റുപുഴ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്ക് പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടിയതായി പരാജയകാരണം അന്വേഷിച്ച പന്ന്യൻ രവീന്ദ്രൻ കമ്മീഷൻ കണ്ടെത്തി. എൽ.ഡി.എഫിലെ രണ്ട് കേരള കോൺഗ്രസുകാരുടെ വോട്ടുകൾ ചോർന്നതായും കമ്മീഷൻ കണ്ടെത്തി. സ്വന്തം സ്ഥാനാർത്ഥിയെന്ന നിലയിൽ ഏറ്റവും ഉത്സാഹം കാട്ടേണ്ടിയിരുന്നത് സി.പി.എമ്മായിരുന്നുവെന്നും അന്വേഷണറിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
മറുപുറംഃ- ‘വേലിതന്നെ വിളവുതിന്നുക’ ‘തീക്കട്ടയിൽ ഉരുമ്പരിക്കുക’ എന്നീ പഴഞ്ചൊല്ലുകളാണ് പന്ന്യാ ഓർമ്മവരുന്നത്. പി.സി.തോമസിന്റെ ചില്ലറ ആരുടെയൊക്കെ കീശയെ തേടിച്ചെന്നു എന്നുകൂടി അന്വേഷിച്ചു തന്നാൽ വളരെ ഉപകാരം. പിന്നെ കേരള കോൺഗ്രസുകാരുടെ കാര്യം...മത്തൻ കുത്തിയാൽ കുമ്പളം മുളയ്‌ക്കില്ലല്ലോ....
അന്വേഷണക്കമ്മീഷൻ റിപ്പോർട്ടുമായി ഭജനമിരിക്കുകയായിരിക്കും പന്ന്യൻ സഖാവേ ഉചിതം....നാലാം ലോകം ഉലച്ചിട്ടും ഐസക്ക്‌സാറ് പാറപോലെയായിരുന്നു.