ഫാരിസ് അബൂബക്കറുമായുള്ള കൈരളി ചാനലിലെ അഭിമുഖം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ തന്റെ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്‌ക്കൽ വഴി വി.എസ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ഫാരീസ് അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് വി.എസ് പ്രസ്താവനയിൽ പറയുന്നു. ദീപിക ചെയർമാനും വ്യവസായിയുമായ ഫാരിസിനെ വെറുക്കപ്പെട്ടവൻ എന്ന് വി.എസ് വിശേഷിപ്പിച്ചിരുന്നു.
മറുപുറം ഃ വെറുക്കപ്പെട്ടവനെ വിളിച്ചുവരുത്തി തറവാട്ടിൽ അത്താഴ സദ്യ നടത്തിയവരെ ഇനി എന്ത് പേരു പറഞ്ഞാണ് വിശേഷിപ്പിക്കുക. ഫാരിസ് കച്ചവടക്കാരനാണ്. ആ പണിയിൽ മിടുക്കനുമാണ്. അങ്ങേര് വെറുക്കപ്പെട്ടവനാണെങ്കിൽ അങ്ങേർക്ക് ചൂട്ടുപിടിക്കുന്ന നമ്മുടെ സ്വന്തം കൂടപ്പിറപ്പുകളുടെ കാര്യമാണ് ഉദ്ദേശിച്ചത്. ഏതായാലും കൈരളി ഒരു വേറിട്ട ചാനൽ തന്നെ. സ്വന്തം തന്തയെ തലയ്‌ക്കടിക്കുന്ന മക്കളെ കാണുന്നത് അപൂർവ്വമാണ്. ഇനി ഇവരെല്ലാം കൂടി വി.എസിനെ വൃദ്ധസദനത്തിലാക്കി ഒരു മുറുക്കാൻ ചെല്ലവും വച്ചുകൊടുക്കുമോ... വീറ് മൂർച്ഛിക്കുമ്പോൾ ഒന്ന് അറിഞ്ഞ് മുറുക്കിയാൽ മതിയല്ലോ... കഷ്ടം ഒരു കമ്മ്യൂണിസ്‌റ്റ് മുഖ്യന്റെ ഗതികേടേ...